മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ആറാം ദിവസം; കണ്ണീരോടെ തീരം
പൊന്നാനി: കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി കുടുംബക്കാരും നാട്ടുകാരും കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് മത്സ്യബന്ധനത്തിന് പോയ പൊന്നാനി, താനൂർ സ്വദേശികളെ കാണാതായത്. മൂന്ന് അപകടങ്ങളിലായി മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് കഴിഞ്ഞ ഞായറാഴ്ച കാണാതായത്. ഇതിൽ താനൂർ സ്വദേശിയായ ഉബൈദിന്റെ മൃതദേഹം മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു.
മറ്റൊരു സംഭവത്തിൽ പൊന്നാനിയിൽനിന്ന് ആറ് പേരുമായി പോയ ബോട്ട് കഴിഞ്ഞ ഞായറാഴ്ച നാട്ടികക്ക് സമീപം വച്ച് ഇന്ധനം തീർന്ന് നടുക്കടലിൽ മുങ്ങിയിരുന്നു. ഇതിലെ ആറ് മത്സ്യത്തൊഴിലാളികളെ പിന്നീട് രക്ഷിച്ച് കരക്കെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, ചെറുവള്ളങ്ങളിൽ പോയി കാണാതായവരെയാണ് രക്ഷിക്കാൻ കഴിയാതെ പോയത്. പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞാണ് ഒരാളെ കാണാതായത്. താനൂരിൽ വള്ളം മറിഞ്ഞു രണ്ടുപേരെയും കാണാതായി. പൊന്നാനി, താനൂർ മേഖലകളിൽനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളങ്ങളാണ് അന്ന് അപകടത്തിൽപെട്ടത്.
താനൂരിലുണ്ടായ അപകടത്തിൽ മുങ്ങിയ ബോട്ടിൽ അഞ്ച് പേരുണ്ടായിരുന്നുവെങ്കിലും മൂന്നുപേർ തിരികെയെത്തി. പരപ്പനങ്ങാടി ഭാഗത്തേക്ക് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു ഇവർ. ഇതിൽ കാണാതായ ഒരാളുടെ മൃതദേഹം കിട്ടിയെങ്കിലും മറ്റെയാളെക്കുറിച്ച് ഇപ്പോഴും വിവരമില്ല. പൊന്നാനിയിൽ വള്ളം മറിഞ്ഞു കബീറിനെയാണ് കാണാതായത്. നാലുപേരുമായി പോയ നൂറിൽഹൂദ എന്ന വള്ളമാണ് ഞായറാഴ്ച അപകടത്തിൽപെട്ടത്. ഇതിനിടെ രാത്രിയിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഫിഷറീസ് സുരക്ഷ ബോട്ടിെൻറ ബെൽറ്റ് പൊട്ടി അപകടത്തിൽപെട്ടിരുന്നു.
#360malayalam #360malayalamlive #latestnews