വാഹനമിടിച്ച് കുടല്‍മാല പുറത്ത്ചാടി ഒരാള്‍, നടുറോഡില്‍ അപസ്മാരമിളകി കുഴഞ്ഞ് വീണ് മറ്റൊരാള്‍; രക്ഷാപ്രവര്‍ത്തകരായി വിദ്യാര്‍ത്ഥികള്‍:
വാഹനമിടിച്ച് കുടല്‍മാല പുറത്ത്ചാടി ഒരാള്‍, നടുറോഡില്‍ അപസ്മാരമിളകി കുഴഞ്ഞ് വീണ് മറ്റൊരാള്‍; രക്ഷാപ്രവര്‍ത്തകരായി വിദ്യാര്‍ത്ഥികള്‍: ചങ്ങരംകുളം ഹൈവേയില്‍ നാടകീയ രംഗങ്ങള്‍
ചങ്ങരംകുളം: ഉച്ചതിരിഞ്ഞ് മൂന്ന് മണി ഹൈവേ ജംഗ്ഷനിലെ ടാക്‌സി സ്റ്റാന്റിൽ ഒരനുസ്മരണപരിപാടി നടക്കുന്നു. പെട്ടന്ന് റോഡ് മുറിഞ്ഞ് കടന്ന ഒരാള്‍ അപസ്മാരമിളകി നടുറോഡില്‍ തലയിടിച്ച് വീഴുന്നു. പരിപാടിയില്‍ പങ്കെടുത്തിരുന്നവരും നാട്ടുകാരും ഓടിക്കൂടി. അയാളെ താങ്ങിയെടുത്ത് റോഡ് ഓരത്ത് കിടത്തുന്നു. അപസ്മാരമാണെന്ന് തിരിച്ചറിഞ്ഞ ഒരാള്‍ അയാളുടെ കയ്യില്‍ താക്കോല്‍കൂട്ടം ഏല്‍പ്പിക്കുന്നു. മറ്റൊരാൾ അയാളെ താങ്ങിഎടുത്ത് എഴുന്നേറ്റിരുത്തി വെളളം കൊടുക്കാന്‍ ശ്രമിക്കുന്നു. പെട്ടന്ന് മൈക്കില്‍ ശബ്ദം മുഴങ്ങി 'അയാളവിടെ കിടക്കട്ടെ, അയാള്‍ക്ക് വെള്ളം കൊടുക്കരുത്, അയാള്‍ക്ക് സ്വസ്ഥമായി അപസ്മരിക്കാനുള്ള അവസരം കൊടുക്കൂ.' തുടര്‍ന്ന് കേട്ടത് ഒരാള്‍ക്ക് അപസ്മാരം ഇളകിയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ വിവരണം. കൂടി നിന്നവരില്‍ ചിലര്‍ അത് അതുപോലെ ചെയ്യുന്നു. ഒടുവില്‍ അനൗണ്‍സ്‌മെന്റ് ഇങ്ങനെ പൂര്‍ത്തിയായി. 'ഇതൊരു മോക്ക് ഡ്രില്‍ ആണ് ഇത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടത് എങ്ങിനെ എന്നതിന്റെ പ്രായോഗിക പരിശീലനം. വരൂ നമുക്ക് ക്ലാസ് തുടരാം' ആശ്വാസത്തോടെ അപസ്മാര രോഗിയായ അഭിനേതാവുള്‍പ്പടെ എല്ലാവരും സദസ്സിലേക്ക് മടങ്ങവേ എടപ്പാള്‍ ഭാഗത്ത് നിന്നും ആള്‍കൂട്ടത്തെ നോക്കി ബൈക്ക് ഓടിച്ചുവന്ന മധ്യവയസ്‌കന്‍ വാഹനത്തിന്റെ നിയത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുന്നു. കമ്പികുത്തികേറി വയറ്‌പൊട്ടി കൂടല്‍മാല പുറത്ത് ചാടി ചോരയില്‍ കൂളിച്ച് കിടന്ന അയാളെ ആള്‍കൂട്ട നിര്‍ദ്ദേശങ്ങള്‍ക്ക് പകരം പരിശീലകന്റെ മൈക്കിലൂടെയുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിദ്യാത്ഥികള്‍ പ്രഥമ ശിശ്രൂശകള്‍ നല്‍കി ആംമ്പുലന്‍സ് എത്തിച്ച് അതില്‍ കയറ്റി ആശു പത്രിയിലേക്ക് കൊണ്ട് പോകുന്നു. എല്ലാത്തിനും ദൃസാക്ഷിയും വികാര വിക്ഷുബ്ധരായും നിന്ന ആള്‍കൂട്ടത്തോടായി മൈക്കില്‍ വീണ്ടും ശബ്ദമെത്തി 'ഭയപ്പെടേണ്ട അദ്ദേഹം സുരക്ഷിതനാണ്, ഇതും പരിശീലനത്തിന്റെ ഭാഗമാണ്. അപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ ഒരാളെ ശാസ്ത്രീയമായി രക്ഷപ്പെടുത്തേണ്ടത് എങ്ങിനെ എന്ന പ്രായോഗിക പരിശീലനം.'
ചങ്ങരംകുളത്തിന്റെ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന അഷ്‌റഫ് പന്താവൂരിന്റെ ചരമവാര്‍ഷികത്തിൽ അഷ്‌റഫിന്റെ സുഹൃത്ത് കൂട്ടായ്മയും കേരള ഫയര്‍ & റസ്‌ക്യൂ സിവില്‍ ഡിഫന്‍സ് മലപ്പുറം ജില്ലാ യൂണിറ്റും സംയുക്തമായി എന്‍എസ്എസ് വിദ്യാത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ ജീവന്‍രക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായാണ് ഹൈവേ ജംഗ്ഷനില്‍ മോക്ക് ഡ്രില്ലുകള്‍ നടന്നത്.
സിവില്‍ ഡിഫന്‍സ് ജില്ലാ യൂണിറ്റിന് വേണ്ടി മലപ്പുറം ഡപ്യൂട്ടി ഡിവിഷന്‍ വാര്‍ഡന്‍ അന്‍വര്‍ ശാന്തപുരം, ശോഭിന്‍ മൂര്‍ക്കനാട് അന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വളണ്ടിയര്‍മാരായ അജികോലൊളമ്പ്, ജമാല്‍ പനമ്പാട്, അഭിലാഷ് കക്കടിപുറം, സുനില്‍ഡോ്ണ്‍, ഫൈസല്‍ നാലകത്ത് എന്നിവര്‍ മോക്ക്്ഡ്രില്ലുകള്‍ക്ക് നേതൃത്വം നല്‍കി
പരിശിലന പരിപാടികള്‍ക്ക്് ശേഷം നടന്ന അനുസ്മരണയോഗത്തില്‍ പിപി അഷ്‌റഫ് അദ്ധ്യതവഹിച്ചു. ഷാനവാസ് വട്ടത്തൂര്‍, ടി വി മുഹമ്മദ് അബ്ദുറഹ്‌മാന്‍, കുഞ്ഞഹമ്മദ് പന്താവൂര്‍, സി എം യൂസഫ്, അബ്ദുട്ടി വളയംകുളം, എന്നിവര്‍ പ്രസംഗിച്ചു.
മുജീബ് കോക്കൂര്‍ സ്വാഗതവും കെ അനസ് യൂസഫ് യാസീന്‍ നന്ദിയും രേഖപെടുത്തി.
#360malayalam #360malayalamlive #latestnews