കടല്‍ക്കയത്തില്‍നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയ നടുക്കുന്ന ഓര്‍മയില്‍ ബോട്ടിലെ തൊഴിലാളികള്‍
14 മണിക്കൂറോളം കടലില്‍ മനോധൈര്യം കൈവിടാതെയാണ് ഇവര്‍ നീന്തിയത്. വെള്ളിയാഴ്ച രാത്രി മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങുമ്ബോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു മഹാലക്ഷ്മി ബോട്ടിലെ തൊഴിലാളികള്‍ക്ക്. വല നിറയെ ആവോലിയും അയ്ക്കൂറയും പ്രതീക്ഷിച്ച് മത്സ്യബന്ധനം നടത്തി തിരിച്ചുവരുന്നവര്‍ക്കായി വിധി കാത്തുവെച്ചത് നടുങ്ങുന്ന ഓര്‍മകളുടെ ദിനരാത്രങ്ങളായിരുന്നു. ഞായറാഴ്ച രാത്രി വരെ കടലില്‍ കഴിഞ്ഞ ഇവരുടെ യാത്ര ദുര്‍ഘടമായത് എട്ട് മണിയോടെ. കൊച്ചി ഭാഗത്ത് വെച്ച് ശക്തമായ കാറ്റില്‍ ബോട്ടിെന്റ പ്ലേറ്റ് തകരുകയായിരുന്നു.
ഈ സമയം കരയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയായിരുന്നു ഇവര്‍. പ്ലേറ്റ് തകര്‍ന്നതോടെ വെള്ളം കയറാന്‍ തുടങ്ങി. അപകടത്തിലായത് തിരിച്ചറിഞ്ഞതോടെ പൊലീസിനും കോസ്റ്റല്‍ പൊലീസിനും വിവരം കൈമാറി. ഉടന്‍ എത്താമെന്ന മറുപടിയില്‍ രക്ഷാപ്രവര്‍ത്തകരെയും കാത്ത് നീണ്ട മണിക്കൂറുകള്‍. ബോട്ടിലേക്ക് കയറുന്ന വെള്ളം തൊഴിലാളികള്‍ ചേര്‍ന്ന് കോരി വറ്റിച്ചു.
പുലര്‍ച്ച നാലോടെ ബോട്ട് ആഴങ്ങളിലേക്ക് താഴ്ന്ന് തുടങ്ങിയതോടെ ബോട്ട് ഉപേക്ഷിച്ച് മുങ്ങാമെന്ന തീരുമാനത്തിലെത്തി. പിന്നീട് ബോട്ടിലെ ജാക്കറ്റ് എടുത്ത് ആറുപേരും നീന്തുകയായിരുന്നു. എന്നാല്‍, വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. കടലിെന്റ ഗതി മാറിയതിനാല്‍ നീന്തിക്കയറാന്‍ ഏറെ പ്രയാസപ്പെടുകയും തളര്‍ന്ന് ലൈഫ് ജാക്കറ്റില്‍ കിടക്കുകയുമായിരുന്നു. പൊന്നാനി അഴീക്കല്‍ സ്വദേശിയായ അഞ്ചുപേരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമാണ് ബോട്ടിലുണ്ടായിരുന്നത്.
കാദര്‍കുട്ടി ഹാജിന്‍റകത്ത് നാസര്‍ (41), പുത്തന്‍പീടിയക്കല്‍ സഫീര്‍ (35), പൗറാക്കാന കത്ത് കുഞ്ഞന്‍ ബാവ (60), കുഞ്ഞിരായിന്‍കുട്ടിക്കാനകത്ത് മുനവിര്‍ (38), ചൊക്കിന്‍റകത്ത് സുബൈര്‍ (41), ഒഡിഷ സ്വദേശിയായ സ്വപ്ന സുരോസേനപതി (53) എന്നിവര്‍ പുതുജീവിതത്തിലേക്കാണ് നീന്തിക്കയറിയത്.തിരച്ചിലിനായി പോയ മത്സ്യത്തൊഴിലാളികള്‍ ഇവരെ അണ്ടത്തോട് വെച്ച് കണ്ടെത്തുകയും രക്ഷപ്പെടുത്തി പൊന്നാനി ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് പറഞ്ഞയച്ചു.
#360malayalam #360malayalamlive #latestnews