പൊന്നാനി തുറമുഖത്ത് പ്രവേശിക്കാൻ ഇനി ബോട്ടുകൾക്കും വള്ളങ്ങൾക്കും ടോൾ നൽകണം
പൊന്നാനി: പൊന്നാനി മീൻപിടിത്ത തുറമുഖത്ത് ബോട്ടുകൾ അടുപ്പിക്കാനും വാണിജ്യാവശ്യങ്ങൾക്കായി തുറമുഖത്ത് പ്രവേശിക്കാനും ഇനി ടോൾ നൽകണം.ഏറെ എതിർപ്പുകൾക്കിടെയാണ് പൊന്നാനി തുറമുഖത്ത് ടോൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിന്റെഭാഗമായി ടെൻഡർ നടപടികൾ ആരംഭിച്ചു. പൊന്നാനി ഹാർബർ എൻജിനീയറിങ് വകുപ്പ് ഓഫീസിൽ നടന്ന ടെൻഡറിൽ അഞ്ചുപേർ പങ്കെടുത്തു. പത്തുലക്ഷം രൂപയാണ് ഒരുവർഷത്തേക്ക് സർക്കാർ നിശ്ചയിച്ച അടിസ്ഥാന ലേലത്തുക. ടെൻഡർ വെള്ളിയാഴ്ച തുറക്കും. ഈ മാസാവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടോൾപിരിവ് ആരംഭിക്കാനാണ് തീരുമാനം.
ബോട്ടുകൾ തുറമുഖത്ത് അടുപ്പിക്കാൻ 60 രൂപയും വലിയ വള്ളങ്ങൾക്ക് 50 രൂപയും ചെറുവള്ളങ്ങൾക്ക് 30 രൂപയും തുറമുഖത്തേക്ക് മത്സ്യം എടുക്കാനായി എത്തുന്ന വാഹനങ്ങൾക്ക് 15 മുതൽ 85 രൂപ വരെയുമാണ് ടോൾ നൽകേണ്ടിവരിക. സൈക്കിളിനുവരെ ടോൾ ഏർപ്പെടുത്തും.
വിവിധ ആവശ്യങ്ങൾക്കായി തുറമുഖത്ത് വന്നുപോകുന്ന ഇരുചക്രവാഹനങ്ങൾക്കും ടോൾ നൽകേണ്ടിവരും. കഴിഞ്ഞവർഷം മുതലാണ് പൊന്നാനി തുറമുഖത്ത് പൂർണമായതോതിൽ മത്സ്യബന്ധനം ആരംഭിച്ചത്. വർഷങ്ങളായി നിർമാണം പൂർത്തീകരിച്ചെങ്കിലും ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയായിരുന്നു ബോട്ടുകൾ ഹാർബറിൽ അടുക്കാതിരുന്നത്. നേരത്തേ പഴയ പാതാർ കേന്ദ്രീകരിച്ചായിരുന്നു മത്സ്യബന്ധനം നടന്നിരുന്നത്. കഴിഞ്ഞവർഷം മുതൽ ഹാർബർ പ്രവർത്തനം ആരംഭിച്ചതിനെത്തുടർന്നാണ് ടോൾ ഏർപ്പെടുത്താൻ സർക്കാർ രംഗത്തെത്തിയത്. പുതിയ വാർഫിന്റെ നിർമാണംകൂടി പൂർത്തിയായാൽ നിരവധിപേർ തുറമുഖത്തെത്തും. അതേസമയം ഹാർബറിലെ മത്സ്യസംസ്‌കരണ കേന്ദ്രങ്ങൾ ഉപയോഗിക്കുന്നതിന് തൊഴിലാളികൾ വാടക നൽകുന്നുണ്ട്. ഇതിനിടെ ടോൾകൂടി നൽകേണ്ടി വരുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കിടയിൽ അമർഷമുണ്ട്.
#360malayalam #360malayalamlive #latestnews