പിഎം കെയേഴ്സ് വിവാദം; പ്രാരംഭ തുക മോദി നൽകിയത്
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ പിഎം കെയേഴ്സിലേക്കുള്ള പ്രാരംഭ തുക നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഉദ്യോഗസ്ഥൻ. മോദി സ്വന്തം പോക്കറ്റിൽ നിന്നെടുത്താണ് 2.25 ലക്ഷം രൂപ പിഎം കെയേഴ്സിലേക്ക് സംഭാവന നൽകിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ഗംഗാ ശുചീകരണം തുടങ്ങി നിരവധി പൊതുകാര്യങ്ങള്‍ക്കായി പ്രധാനമന്ത്രി സംഭാവന നൽകാറുണ്ടെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇതിനോടകം 103 കോടി കവിഞ്ഞതായും ഉദ്യോഗസ്ഥര്‍ പറയുന്നു. വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, സ് മൃതി ഇറാനിഎന്നിവരുൾപ്പെടെ ബിജെപിയിലെ നിരവധി നേതാക്കൾ പ്രധാനമന്ത്രിയെ ട്വിറ്ററിലൂടെ പ്രശംസിച്ചു.
പിഎം കെയേഴ്സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പരസ്യപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയിലെ കോവിഡ് -19 പ്രതിസന്ധി പരിഹരിക്കുന്നതിനായി രൂപീകരിച്ച ഫണ്ടിന്റെ പ്രാരംഭ ഘട്ടത്തിൽ മോദി സംഭാവന ചെയ്തതായി വെളിപ്പെടുത്തൽ വരുന്നത്. മാർച്ച് 27 ന് ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ടിന് വെറും അഞ്ച് ദിവസത്തിനുള്ളിൽ 3,076 കോടി രൂപ ലഭിച്ചുവെന്ന് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
3076 കോടി രൂപയിൽ 3075.85 കോടി രൂപ തദ്ദേശീയരിൽ നിന്ന് ലഭിച്ച സംഭാവനയാണെന്നും 39.67 ലക്ഷം രൂപ വിദേശ സംഭാവനയിലൂടെയാണ് ലഭിച്ചതെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിൽ പ്രാരംഭ തുകയായി 2.25 ലക്ഷം ഫണ്ടിലുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും ഈ തുക ആരാണ് നൽകിയതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത ആഭ്യന്തര-വിദേശ ദാതാക്കളുടെ വിവരങ്ങൾ സർക്കാർ വെളിപ്പെടുത്താത്തതിനെതിരെ മുൻ ധനമന്ത്രി പി ചിദംബരം വിമർശനമുന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് ഈ ഉദാരമായ ദാതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പരിധിയില്‍ കൂടുതല്‍ തുക സംഭാവന ചെയ്യുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ എല്ലാ എന്‍ജിഒകളും ട്രസ്റ്റുകളും ബാധ്യസ്ഥരാണ്. എന്തുകൊണ്ടാണ് പിഎം കെയേഴ്സ് ഫണ്ടിനെ ഈ നിബന്ധനയില്‍ നിന്നൊഴിവാക്കിത്?, ദാതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ട്രസ്റ്റികള്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം കേന്ദ്രത്തോട് ചോദിച്ചിരുന്നു.
#360malayalam #360malayalamlive #latestnews