ദേശാഭിമാനി ലേഖകന്‍ പി എ സജീഷിന്റെയും കരുവടി മോഹനന്റെയും വീടുകള്‍ക്കുനേരെ ആക്രമണം
മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു
ദേശാഭിമാനി പൊന്നാനി ലേഖകനും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ പി എ സജീഷ്, സി പി എം പ്രവര്‍ത്തകന്‍ കരുവടി മോഹനന്‍ എന്നിവരുടെ വീടുകൾക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. സജീഷിന്റെ വീടിന്റെ ജനാല്‍ ചില്ലുകള്‍ തകര്‍ത്തു. വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അക്രമികള്‍ അകത്ത് കയറി. സജീഷ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. വീടിനുപുറത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് അടിച്ചുതകര്‍ത്തു. കരുവടി മോഹനന്റെ വീടിന്റെ ജനാല്‍ ചില്ലുകള്‍ തകര്‍ത്തു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. കാറിന്റെയും ഗുഡ്‌സ് ഓട്ടോയുടെയും ചില്ലുകള്‍ അടിച്ചുപൊട്ടിച്ചു. രണ്ടു ബൈക്കുകളിലായി എത്തിയ ആറംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് വീട്ടുകാര്‍ പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ മോഹനന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യമാത്രമാണ് ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച രാത്രി 9 മണിയോടെ തേറയില്‍ പീടികയുടെ അടുത്ത് വെച്ച് സി പി എം, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും നടന്നു. ഇരുവിഭാഗങ്ങളിലുള്ളവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇതാണ് വീടുകയറിയുള്ള ആക്രമണങ്ങള്‍ക്ക് കാരണമെന്നാണ് കരുതുന്നത്.
തിരൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ് പ്രദേശം. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊന്നാനി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവര്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ പ്രദേശത്തെ മാധ്യമ പ്രവർത്തകരും പൊന്നാനി, എടപ്പാൾ, ചങ്ങരംകുളം, വന്നേരിനാട് എന്നി പ്രസ് ഫോറങ്ങളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ നടത്തി മാതൃകപരമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു. വന്നേരിനാട് പ്രസ് ഫോറം ട്രഷറർ കൂടിയാണ് ദേശാഭിമാനി ലേഖകനായ പി. എ സജീഷ്.
#360malayalam #360malayalamlive #latestnews