പൊന്നാനി താലൂക്കിലെ റേഷൻ കടകളിൽ ചാക്കരി കിട്ടാനില്ല
പച്ചരിയും മട്ട അരിയും റേഷൻ കടകളിൽ നിറഞ്ഞുകിടക്കുന്നവെങ്കിലും സാധാരണക്കാരന് ആവശ്യമുള്ള ചാക്കരി കിട്ടാനില്ല. പൊന്നാനി താലൂക്കിലെ റേഷൻ കടകളിലാണ് ചാക്കരി വിതരണത്തിനെത്താതെ പ്രതിസന്ധിയിലായിരിക്കുന്നത്. രണ്ടുമാസമായി എഫ്.സി.ഐ. ഗോഡൗണിൽ ചാക്കരി എത്താത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഓഗസ്റ്റ് മാസം മുതൽ ചെറിയരീതിയിൽ ചാക്കരിയുടെ ലഭ്യത കുറഞ്ഞുവന്നിരുന്നെങ്കിലും പൂർണമായത് ഒക്‌ടോബർ മാസത്തോടെയാണ്. നവംബറിൽ പി.എച്ച്.എച്ച്. (പിങ്ക്) കാർഡിന് ഒരാൾക്ക് പ്രധാനമന്ത്രിയുടെ അഞ്ചുകിലോ ഉൾപ്പെടെ ഒമ്പത് കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. ഇതിൽ ഈപോസ് മെഷീനിൽ പ്രധാനമന്ത്രിയുടെ അഞ്ച് കിലോയിൽ മൂന്ന് കിലോ ചാക്കിരിയും, രണ്ടു കിലോ പച്ചരിയും കാണിക്കുന്നെവെങ്കിലും കാർഡ് ഉടമകൾക്ക് കൊടുക്കാൻ പച്ചരി മാത്രമാണ് സ്റ്റോക്കുള്ളത്. ബാക്കിവരുന്ന നാലു കിലോയിൽ രണ്ടു കിലോ പച്ചരിയും രണ്ടു കിലോ മട്ട അരിയുമാണ് കൊടുക്കേണ്ടത്. പല കാർഡ് ഉടമകൾക്കും മട്ട അരി വാങ്ങിക്കുന്നില്ല. ഇതോടൊപ്പം തുടർച്ചയായുള്ള മാസങ്ങളിൽ പച്ചരി ലഭിക്കുന്നതും പ്രയാസത്തിലാക്കുന്നുണ്ട്. കേരളീയർ സാധാരണായായി ഊണിനായി പ്രധാമായും ഉപയോഗിക്കുന്നത് ചാക്കരിയാണ്. റേഷൻ കടകളിലൂടെ എത്തുന്നതിന് ഗുണനിലവാരമുള്ളതിനാൽ കൂടുതൽപേരും ചാക്കരിക്കായി റേഷൻ കടകളെയാണ് ആശ്രയിക്കുന്നത്. നവംബറിൽ പൂർണമായും പച്ചരിയും മട്ട അരിയും വിതരണം ചെയ്യേണ്ട അവസ്ഥയിലാണ്. ഇതേത്തുടർന്ന് കാർഡ് ഉടമകളും റേഷൻ കടക്കാരും തർക്കം പതിവാകുന്നുണ്ട്. സംഭവത്തിൽ റേഷൻ കടക്കാരും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും തീർത്തും നിസ്സഹായരാണ്. ചാക്കരി എത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. ഇതിനിടയിൽ ഈപോസ് സെർവർ തകരാറും അതിനുപുറമെ പ്രധാമന്ത്രിയുടെ അരിക്കും സാധാരണ വിതരണത്തിനും വെവ്വേറെ ബില്ലുകൾ അടിക്കേണ്ടതിനാൽ ഒരു കാർഡ് ഉടമയ്ക്ക് രണ്ടുവട്ടം ഈപോസ് മെഷീനിൽ വിരൽവെക്കേണ്ട സ്ഥിതിയുണ്ട്. ഇതുമൂലം റേഷൻ കടകളിലെ വിതരണം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട അലോട്ട്മെന്റിൽ മാറ്റം വരുത്തിയില്ലെങ്കിൽ വലിയപ്രതിസന്ധിയിലേക്ക് നീങ്ങും.
#360malayalam #360malayalamlive #latestnews