അശ്വതിബേബി മിക്‌സഡ് ഫുട്‍ബോൾ കേരളാ ടീമിന്റെ താരം ദേശീയ മത്സരത്തിൽ റഫറി, സംസ്ഥാന മത്സരത്തിൽ കോച്ച്
അശ്വതിബേബി മിക്‌സഡ് ഫുട്‍ബോൾ കേരളാ ടീമിന്റെ താരം
ദേശീയ മത്സരത്തിൽ റഫറി, സംസ്ഥാന മത്സരത്തിൽ കോച്ച്
കൂട്ടുകാരുമൊത്ത് വീട്ടുമുറ്റത്ത് പന്തുതട്ടി കളിച്ചുമാത്രം പരിചയമുള്ള ഒരുകുട്ടി ദേശീയ മത്സരത്തിൽ കേരളാ ടീമിന്റെ ജേഴ്‌സിട്ട് കളിക്കളത്തിലിറങ്ങി പന്തുതട്ടുകയെന്നത് അത്ഭുതം തന്നെയാണ്. എന്നാൽ അതൊന്നും അത്രസംഭവമല്ലെന്നും പരിശ്രമിച്ചാൽ നേടാനാവാത്ത ഒന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് വെളിയങ്കോട് കായക്കരവീട് ബേബിയുടെയും ഷൈനിയുടെയും മകളും തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ ശ്രീഗോകുലം കോളേജിലെ ബികോം ഒന്നാംവർഷ വിദ്യാർഥിയുമായ അശ്വതി ബേബി. അടുത്തിടെയായി ദേശീയതലത്തിൽ ഉൾപ്പെടെ വലിയ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന മിക്‌സഡ് ഫുട്‍ബോൾ കേരളാ താരമാണ് അശ്വതി ബേബി. 2021 -ലാണ് കേരളാ ടീമിന്റെ ഭാഗമാവുന്നത്. മിക്‌സഡ് ഫുട്‍ബോൾ മത്സരത്തിൽ കേരളത്തിനുവേണ്ടി കളത്തിലിറങ്ങി. വെറും താരമായി മാത്രമായിരുന്നില്ല. കേരളാ ടീമിന്റെ വൈസ് ക്യാപ്റ്റൻകൂടിയാണ് അശ്വതിബേബി കളത്തിലിറങ്ങിയത്. 2022 -ൽ ആസാമിൽ നടന്ന ദേശീയ മത്സരത്തിൽ കേരളത്തിനായി കളിച്ചു. ഫൈനൽ എത്താതെ കേരളം പുറത്തായെങ്കിലും ദേശീയമത്സരത്തിൽ റഫറിയുടെ കുപ്പായമിട്ടും അശ്വതിബേബി കളിക്കളത്തിൽ നിറഞ്ഞുനിന്നു. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനംകൊണ്ടു ഇത്രയും വലിയനേട്ടങ്ങൾ കൈവരിക്കാനാവില്ലെങ്കിലും അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ വലിയമനസ്സും പരിശീലകനായ ഹംസ കോറ്റനാടിന്റെ ഉറച്ചപിന്തുണയും പ്രാദേശികമായ ക്ലബ്ബുകളുടെ സഹകരണവുമാണ് ഈ ഉയർച്ചകളുടെ പടവുകൾ കയറാൻ കരുത്തായത്. സ്‌കൂൾ കായിക മേളകളിൽ ഓട്ടം, ചാട്ടം തുടങ്ങിയ മത്സരങ്ങളിലായിരുന്നു പങ്കെടുത്തിരുന്നത്. ഇടയ്ക്ക് ബാഡ്‌മിന്റൺ മത്സരത്തിൽ ജില്ലാവരെ എത്തിയിട്ടുണ്ട്. എന്നാൽ തന്റെ ഫുട്‍ബോൾ കളിയോടുള്ള അശ്വതിയുടെ കമ്പം തിരിച്ചറിഞ്ഞ സുഹൃത്തായ പുതുപൊന്നാനി സ്വദേശി അതുല്യയാണ് കായിക അധ്യാപകനായ ഹംസ കോറ്റനാടിനെ പരിചയപ്പെടുത്തുന്നത്. തുടർന്നാണ് വയനാട് നടന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുകയും ഇവിടെനിന്ന് മിക്‌സഡ് ഫുട്‍ബോൾ കേരളാ ടീമിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്‍തത്. ഏഴ് ആൺകുട്ടികളും ഏഴ് പെൺകുട്ടികളും ഉൾപ്പെടെ 14 അംഗങ്ങൾ ഉൾപ്പെടുന്നതാണ് മിക്‌സഡ് ഫുട്‍ബോൾ കേരളാ ടീം. കളിക്കളത്തിൽ ഇറങ്ങുമ്പോൾ മൂന്നിൽ കുറയാത്ത ആണും പെണ്ണും വേണമെന്നതാണ് നിബന്ധന. അതോടൊപ്പം ബോഡിടെച്ച് ഇല്ലെന്നതാണ് ഈ ഫുട്‍ബോൾ കളിയുടെ പ്രത്യേകത. ആദ്യമായി അശ്വതിബേബിക്ക് ദേശീയ മത്സരത്തിൽ പങ്കെടുക്കുവാൻ യാത്രാ സൗകര്യം ഒരുക്കികൊടുത്തത് വെളിയങ്കോട് ഗ്രാമം സ്പിരിറ്റ് ഓഫ് ചേ കലാസാംസ്‌കാരിക വേദിയാണ്. തുടർന്ന് മഹാത്മാ കലാസാംസ്‌കാരിക വേദിയുടെയും സഹകരണമുണ്ടായി. നിലവിൽ റെഡ് പവർ കലാസാംസ്‌കാരിക വേദിയുടെ അംഗമാണ്. മിക്‌സഡ് ഫുട്‍ബോൾ കേരളാ ടീമിന് പുറമെ ഡുപ്ലെക്‌സ് ക്രിക്കറ്റ് കേരളാ ടീം അംഗംകൂടിയാണ് അശ്വതിബേബി. 2021 ഡിസംബറിൽ മധ്യപ്രദേശിൽ നടന്ന ഡുപ്ലെക്‌സ് ക്രിക്കറ്റ് മത്സരത്തിൽ കളിച്ചിട്ടുണ്ട്. അടുത്തിടെ കാസർകോട് നടന്ന മൂന്നാമത് സംസ്ഥാന മിക്‌സഡ് ഫുട്‍ബോൾ മത്സരത്തിൽ അശ്വതിബേബി മലപ്പുറം ജില്ലാ ടീമിന്റെ കോച്ചായിരുന്നു. കേരളത്തിൽ ഏറ്റവും കുറഞ്ഞപ്രായത്തിൽ മിക്‌സഡ് ഫുട്‍ബോൾ മത്സരം നിയന്ത്രിക്കുന്ന ദേശീയ റഫറിയാകുന്ന ഏകതാരവും 18 -കാരിയായ അശ്വതിബേബിയാണ്. മിക്‌സഡ് ഫുട്‍ബോൾ അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറികൂടിയാണ്.
#360malayalam #360malayalamlive #latestnews