എം.പിക്ക് മുന്നിൽ ജീവിത ദുരിതത്തിന്റെ കെട്ടഴിച്ച് കടലോര വാസികൾ.
എം.പിക്ക് മുന്നിൽ ജീവിത ദുരിതത്തിന്റെ കെട്ടഴിച്ച് കടലോര വാസികൾ. കടലാക്രമണ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ എം.പി ഇ.ടി മുഹമ്മദ് ബഷീറിനോടാണ് തങ്ങളുടെ ദുരിതങ്ങൾ കടലാക്രമണ ബാധിതർ വിവരിച്ചത്
പൊന്നാനി:" ദിവസങ്ങളായി ഞ്ഞങ്ങളൊന്ന് സ്വസ്ഥായി ഉറങ്ങീട്ട്..കടലേറ്റം ഉണ്ടാവുമെന്ന് വിചാരിച്ചെങ്കിലും, വീട് കടൽ കൊണ്ടോവൂന്ന് വിചാരിച്ചില്ല. ചെറിയ കുട്ടികളേം കൊണ്ട് ഇനി ഞങ്ങളെങ്ങോട്ട് പോവും.. കൊല്ലം പത്തിരുപതായി ഈ തീ തിന്നാൻ തൊടങ്ങീട്ട്.കടലാക്രമണ സമയത്ത് മാത്രം ദുരിതം കാണാനെത്തുന്ന ജനപ്രതിനിധികൾ തങ്ങളുടെ കാര്യം മറക്കുകയാണ്... കടലാക്രമണ ദുരിതബാധിതരുടെ സങ്കടവും, നിരാശയും, പ്രതിഷേധവും നിറഞ്ഞ വാക്കുകളായിരുന്നു എം.പിക്ക് മുന്നിൽ നിരന്നത്.പൊന്നാനി ലൈറ്റ് ഹൗസ് മുതൽ, കാപ്പിരിക്കാട് വരെയുള്ള നിരവധി കുടുംബങ്ങളുടെ ജീവിതാവസ്ഥയുടെ നേർ ചിത്രമായിരുന്നു ആമിനയുടെ വാക്കുകളിൽ . കടലോരവാസികൾക്കുള്ള പദ്ധതികൾ ഭൂരിഭാഗവും, ജലരേഖയായി മാറിയപ്പോൾ ഓരോ കടലാക്രമണകാലത്തും ,ദുരിതത്തിന്റെ തിരയടികൾ മാത്രമാണ് കടലോരവാസികൾക്ക് കേൾക്കാനാവുക. കടലാക്രമണ പ്രതിരോധ മാർഗ്ഗമായ കടൽഭിത്തിയുടെ അഭാവമാണ് പൊന്നാനി താലൂക്കിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളായ തീരദേശവാസികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നം. കടൽഭിത്തി തകർന്നയിടങ്ങളിലാണ് കടലാക്രമണം രൂക്ഷമാവുന്നത്.കടലാക്രമണ സമയത്ത് താല്ക്കാലിക ആശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ പിന്നീട് കടലൊന്ന് ശമിച്ചാൽ തകർന്ന വീടുകൾ കേടുപാടുകൾ തീർത്ത് വീണ്ടും കടലോരത്ത് തന്നെ താമസം തുടരും. താല്ക്കാലികാശ്വാസമേന്നോണം ലഭിക്കുന്ന തുച്ഛമായ ധനസഹായം ചടങ്ങുകളായി മാറും.തീരദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന വാഗ്ദാനവും പാഴ്വാക്കായി മാറുകയാണ്. ഇനിയും തങ്ങളെ പറഞ്ഞു പറ്റിക്കാനായി ആരും കടലാക്രമണ സമയത്ത് മാത്രം തീരദേശത്തേക്ക് വരേണ്ടെന്ന നിലപാടിലാണിപ്പോൾ കടലിന്റെ മക്കൾ
#360malayalam #360malayalamlive #latestnews