വീട്ടിൽനിന്ന് ഭാര്യ പുറത്താക്കിയ വയോധികൻ കഴിയുന്നത് ദുരിതപൂർണം
വീട്ടിൽനിന്ന് ഭാര്യ പുറത്താക്കിയ വയോധികൻ കഴിയുന്നത് ദുരിതപൂർണം
എരമംഗലം: വീടും ഭാര്യയും മകനും ഉണ്ടെങ്കിലും എഴുപത്തിയഞ്ചുകാരനായ മാറഞ്ചേരി പരിച്ചകം സ്വദേശി പുത്തൻപുരയിൽ പരമേശ്വരൻ കഴിയുന്നത് കാലിത്തൊഴുത്തിനെക്കാളും ദുരിതപൂർണമായ സ്ഥലത്ത്. വെയിലിൽനിന്നും മഴയിൽനിന്നും രക്ഷനേടാനായി ചെറിയൊരു ടാർപ്പായ ഉപയോഗിച്ചു മറച്ചതാത്‌കാലിക സംവിധാനത്തിലാണ് വയോധികനായ പരമേശ്വരൻ കഴിച്ചുകൂട്ടുന്നത്. തൊട്ടടുത്ത് സുരക്ഷിതമായ ഭവനത്തിൽ ഭാര്യ പത്മിനി സുഖമായി ഉറങ്ങുമ്പോഴാണ് കൊതുക് കടിയും തണുപ്പുമേറ്റു ഭർത്താവ് രാത്രി കഴിച്ചുകൂട്ടുന്നത്. ഇരുവർക്കും ഒരുമകനുണ്ടെങ്കിലും ഏറെക്കാലമായി പാലക്കാട് പട്ടാമ്പിയിലാണ് താമസം. കുട്ടിയായിരിക്കുമ്പോൾ മുതൽ മാതാപിതാക്കൾ നോക്കിയില്ലെന്ന കാരണംപറഞ്ഞു ഇവരുമായി ബന്ധപ്പെടാതെ കഴിയുകയാണ്. ആറുമാസമായി പരമേശ്വരനും ഭാര്യയും ഒരുമിച്ചുതാമസിക്കുന്നതിനെച്ചൊല്ലി തർക്കത്തിലായിട്ട്. നിലവിൽ താമസിക്കുന്ന വീടും സ്ഥലവും ഭാര്യ പത്മിനിയുടെ ഉടമസ്ഥതയിലാണ്. പലവട്ടം വീട്ടിൽനിന്ന് പരമേശ്വരനെ പത്മിനി ഇറക്കിവിട്ടിരുന്നെങ്കിലും വാർഡംഗം ഉൾപ്പെടെയുള്ളവർ ഇടപെട്ട് വീട്ടിലേക്ക് തിരിച്ചുകയറ്റുമായിരുന്നു. എന്നാൽ വീട്ടിൽനിന്ന് പുറത്താക്കൽ പതിവായതോടെ വാർഡംഗവും കൈയൊഴിഞ്ഞു. ഒരാഴ്‌ചയായി പരമേശ്വരൻ കഴിയുന്നത് തെരുവുമൃഗങ്ങൾക്ക് സമാനമാവുന്നരീതിയിലാണ്. പ്രാഥമികാശ്യങ്ങൾക്കുപോലും സംവിധാനങ്ങളില്ല. അയൽവാസികളിൽ ചിലർ ഭക്ഷണം നൽകുന്നത് കഴിക്കുന്നു. ഈ ദുരിതകാഴ്‌ച കണ്ടുസഹിക്കാനാവാത്ത അയൽവാസികൾ ചിലദിവസങ്ങളിൽ രാത്രിയിൽ അവരുടെ വീടുകളിൽ കഴിയാൻ അനുവദിക്കും. മരിക്കുന്നത് വൃത്തിയുള്ള ഒരുസ്ഥലത്തുവെച്ചാവണമെന്ന ആഗ്രഹം മാത്രമാണ് പരമേശ്വരന്റെ ആഗ്രഹം. ഒറീസ്സയിലും വിദേശത്തുമായി നാൽപത് വർഷത്തിലേറെ ജോലിചെയ്‌തതെല്ലാം എന്റെ കുടുംബത്തിനുവേണ്ടിയായിരുന്നു. ഇന്നെനിക്ക് ഒരാളുടെയും സഹായമില്ലാതെ അവസ്ഥയിലായി ഒരാൾക്കും ഇത്തരത്തിലൊരവസ്ഥ വരുത്തരുതെന്നതാണ് പ്രാത്ഥനയെന്ന് നിറകണ്ണുകളോടെ പുത്തൻപുരയിൽ പരമേശ്വരൻ പറയുന്നു. രാത്രി നേരങ്ങളിൽ ശാരീരിക ഉപദ്രവം സഹിക്കാനാവാത്തതിനാലും ഭർത്താവുമായി ഒരുമിച്ചു കഴിയുമ്പോൾ സ്വന്തം ജീവനുതന്നെ ഭീഷണിയായതിനാലാണ് കൂടെ താമസിപ്പിക്കാത്തതെന്ന് പത്മിനി പറഞ്ഞു
ഫോട്ടോ : - ടാർപ്പായ ഉപയോഗിച്ചു മറച്ചതിനുതാഴെ കഴിയുന്ന പരമേശ്വരൻ
#360malayalam #360malayalamlive #latestnews