മാറഞ്ചേരിയിൽ ചക്ക ശേഖരിക്കുന്നു പൊന്നാനിയിലെ തീരദേശ മേഖലയിലെ വീടുകളിൽ വിതരണം ചെയ്യാൻ
മാറഞ്ചേരിയിൽ ചക്ക ശേഖരിക്കുന്നു പൊന്നാനിയിലെ തീരദേശ മേഖലയിലെ വീടുകളിൽ വിതരണം ചെയ്യാൻ
എരമംഗലം: റിട്ട. അധ്യാപകരായ ഇ. ഹൈദരാലി, എം. ശ്രീരാമനുണ്ണി എന്നിവരുടെ നേതൃത്വത്തിൽ മാറഞ്ചേരിയിലെ വീടുകളിൽനിന്നും ചക്ക ശേഖരിക്കുകയാണ്. വിപണനം നടത്തുന്നതിനൊ, ചക്ക വിഭവങ്ങൾ ഉണ്ടാക്കുന്നതിനൊന്നുമല്ല. പൊന്നാനി അഴീക്കൽ, മീൻതെരുവ് മേഖലയിലെ തീരദേശത്തെ വീടുകളിൽ സൗജന്യമായി വിതരണം ചെയ്യുന്നതിനായാണ്. ശ്രീരാമനുണ്ണിമാഷ്‌ടെ ഭാര്യ എം.എം. സിന്ധു പ്രഥമാധ്യാപികയായ പൊന്നാനി ജി.എഫ്.എൽ.പി. സ്‌കൂൾ സന്ദർശിക്കാനായി പോയിരുന്നു. ഇവിടെനിന്ന് സ്‌കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളുമായി സ്‌കൂൾ വിശേഷങ്ങളോടൊപ്പം നാട്ടുകാര്യങ്ങൾകൂടി പറയുമ്പോഴാണ് ചക്ക കടന്നുവന്നത്. സ്വന്തംപറമ്പിലെ ചക്ക തിന്നാൽ ആളില്ലാതെ നശിച്ചുപോകുന്നത് ശ്രീരാമനുണ്ണിമാഷ് പറയുമ്പോൾ പൂതിക്ക് പോലും ചക്ക തിന്നാൽ വിലകൊടുത്തുവാങ്ങേണ്ട അഴീക്കൽ നിവാസികൾ കൗതുകത്തോടെയാണ് കേട്ടത്. വീടുകൾ തിങ്ങിനിറഞ്ഞതിനാൽ തെങ്ങുകൾ പേരിനുപോലും അപൂർവമായാണ് അഴീക്കൽ മേഖലയിൽ കാണാനാവുക. അഴീക്കൽ നിവാസികളുടെ ചക്കപ്രിയം സുഹൃത്തായ ഇ. ഹൈദരാലിമാഷുമായി പങ്കുവെച്ചു. ഇരുവരും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായതിനാൽ. കമ്മിറ്റിയോഗത്തിലും വിഷയം പങ്കുവെച്ചതോടെയാണ് മാറഞ്ചേരി പഞ്ചായത്ത് പരിധിയിലെ വീടുകളിൽനിന്ന് ചക്കകൾ ശേഖരിച്ചുകൊണ്ട് പൊന്നാനി തീരദേശ മേഖലയിലെ അഴീക്കൽ, മീൻതെരുവ് മേഖലയിൽ സൗജന്യമായി വിതരണം നടത്താമെന്ന തീരുമാനത്തിലെത്തിയത്. 50 വീടുകളിൽനിന്നായി 300 -ൽ കുറയാത്ത ചക്ക ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിനോടകം ഇരുപതോളം വീടുകളിൽനിന്നായി നൂറിലധികം ചക്കകൾ ശേഖരിച്ചു കഴിഞ്ഞു. ഞായറാഴ്‌ചയാണ് പൊന്നാനി തീരദേശ മേഖലയിൽ ചക്കവിതരണം ചെയ്യുക. വിതരണത്തിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുനിസിപ്പൽ കമ്മിറ്റിയുടെ സഹകരണവുമുണ്ട്.
ഫോട്ടോ : - റിട്ട. അധ്യാപകരായ ഇ. ഹൈദരാലിയും എം. ശ്രീരാമനുണ്ണിയും വീടുകൾനിന്ന് ചക്കകൾ ശേഖരിക്കുന്നു
#360malayalam #360malayalamlive #latestnews