നൂറിൽ നൂറ് മാർക്കും: ശുചിത്വ നഗര പദവിയിൽ ഫുൾ മാർക്ക് വാങ്ങി പൊന്നാനി നഗരസഭ
പൊന്നാനി: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് വീഡിയോ കോൺഫെറൻസ് വഴി ശുചിത്വ നഗര പദവി പ്രഖ്യാപനം നടത്തിയത്. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള പതിനൊന്ന് നിബന്ധനകളിൽ ആറെണ്ണം കൈവരിച്ചാൽ തന്നെ ഈ പദവി ലഭിക്കാമെന്നിരിക്കെ പതിനൊന്ന് നിബന്ധനകളും നേടിയാണ് പൊന്നാനി ഈ നേട്ടം കൈവരിച്ചത്.
എം.സി.എഫ്, ഹരിതകർമ്മ സേന, ആർ.ആർ.എഫ് ഒരുക്കൽ, പൊതു ശൗചാലയങ്ങൾ, ഗ്രീൻ പ്രോട്ടോകോൾ, പ്ലാസ്റ്റിക് നിരോധനം, മാലിന്യ സംസ്കരണ ചട്ടങ്ങളും നിയമങ്ങളും പ്രാപല്യത്തിലാക്കൽ, ഗാർഹിക മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണം, മാലിന്യ നിക്ഷേപം കുറഞ്ഞ പൊതു സ്ഥലങ്ങൾ, സാമൂഹ്യ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ. ഇത്രയും നേട്ടങ്ങൾ കൈവരിച്ച് 92 ശതമാനം മാർക്ക് നേടിയാണ് പൊന്നാനി നഗരസഭ അസുലഭമായ ഈ നേട്ടം കൈവരിച്ചത്.
ഇതോടൊപ്പം ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ ദേശീയ സാമ്പിൾ സർവ്വേയിൽ അമ്പതിനായിരം മുതൽ ഒരു ലക്ഷം ജനസംഖ്യ വരെയുള്ള നഗരസഭകളിൽ കേരളത്തിൽ മൂന്നാം സ്ഥാനം പൊന്നാനി നേടിയിട്ടുണ്ട്.
നിലവിൽ ശേഖരിച്ച പ്ലാസ്റ്റിക് സൂക്ഷിക്കുന്നതിനായി വിവിധ ഇടങ്ങളിലായി 12 എം.സി.എഫ് കൾ പ്രവർത്തിക്കുന്നു. പ്ലാസ്റ്റിക് റീസൈക്ളിംഗ് ചെയ്യുന്നതിനായി നഗരസഭാ കോമ്പൗണ്ടിൽ തന്നെ ഒരു ആർ.ആർ.എഫ് സജ്ജമായിട്ടുണ്ട്.
വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് 48 അംഗ ഹരിതകർമ്മ സേന നഗരസഭയിൽ പ്രവർത്തിക്കുന്നുണ്ട്.
വീടുകളിൽ ഉറവിട മാലിന്യ സംസ്കരണത്തിനായി ജനകീയാസൂത്രണ പദ്ധതി പ്രകാരം സംസ്കരണോപാധികൾ വിതരണം ചെയ്തു. റിംഗ് കമ്പോസ്റ്റ് വിതരണ പദ്ധതി കൂടി നടപ്പിലാക്കുന്നുണ്ട്. ഇതുവരെ മൂന്ന് തുമ്പൂർമുഴി മാതൃകയിലുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
പൊതു സ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യ നിക്ഷേപം തടയുന്നതിന് ക്യാമറകൾ സ്ഥാപിച്ചു. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു പിഴ ഈടാക്കി. രാത്രി കാല ഹെൽത്ത് സ്ക്വാഡുകൾ രൂപീകരിച്ചു.നഗരസഭയിലെ വിവിധ ഇടങ്ങളിൽ പൊതു ടോയ്ലറ്റുകൾ സ്ഥാപിച്ചു. സോളിഡ് & ലിക്വിഡ് മാലിന്യ ചട്ടം നഗരസഭയിൽ നടപ്പിലാക്കി.
കൃഷി, മാലിന്യ സംസ്കരണം തുടങ്ങിയവയിൽ ഹരിത കേരള മിഷൻ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാർഡ് നേടിയ നഗരസഭയാണ് പൊന്നാനി.കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് സ്പീക്കർ ശുചിത്വ നഗര പ്രഖ്യാപനം നടത്തിയത്. വീടുകളിൽ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ യൂസർ ഫീ പുസ്തകം ചടങ്ങിൽ വെച്ച് നഗരസഭാ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി പ്രകാശനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീനാ സുദേശൻ, ശുചിത്വ മിഷൻ ജില്ലാ ആർ.പി തേറയിൽ ബാലകൃഷ്ണൻ, നിറവ് പ്രതിനിധി ബാബു എന്നിവർ സംബന്ധിച്ചു. നഗരസഭാ സെക്രട്ടറി ആർ. പ്രദീപ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.
#360malayalam #360malayalamlive #latestnews