പൊന്നാനി പള്ളപ്രം പാലം; ബലപ്പെടുത്തൽ പ്രവൃത്തി ഓണത്തിന് ശേഷം ആരംഭിക്കും
പൊന്നാനി: പൊന്നാനി-കുറ്റിപ്പുറം ദേശീയ പാതയിലെ പള്ളപ്രം പാലത്തിന്റെ അപകടാവസ്ഥക്ക് പരിഹാരം കാണാൻ നടപടികളായി. പാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. സ്ലാബുകൾ ഇളകിയതിന് പരിഹാരം കാണാനും നടപടിയായി. അപ്രോച്ച് റോഡിൽ നിന്ന് പാലത്തിലേക്ക് കയറുന്ന ഭാഗത്ത് താഴെയുള്ള മണ്ണ് ഇളകിയതാണ് നിലവിലെ പ്രശ്നമെന്ന് അധികൃതർ പറഞ്ഞു. ഇതിന് പരിഹാരമെന്നോണം താഴെ മണ്ണ് മാറ്റി പുതിയ മണ്ണിട്ട് ബലപ്പെടുത്തുകയും കോൺക്രീറ്റ് ചെയ്യുകയും ചെയ്യും. കൂടാതെ എക്സാപൻഷൻ ജോയിൻറുകൾ പതിവായി പൊട്ടുന്നത് ലെഗ്സുകൾ പൊട്ടുന്നത് കൊണ്ടാണെന്നാണ് വിശദീകരണം. ഇത് പരിഹരിക്കാൻ കൂടുതൽ ബലമുള്ള ലെഗ്സുകൾ എത്തിച്ച് വെൽഡ് ചെയ്യുമെന്നും നിർമാണ കമ്പനിയായ ഇ.കെ.കെ. എൻറർപ്രൈസസ് എം.ഡി. ഫായിസ് 'മാധ്യമ'ത്തോട് പറഞ്ഞു. ഏഴ് മീറ്റർ ഉയരത്തിലുള്ള സ്പാനുകളിൽ ഗർഡറുകൾ സ്ഥാപിച്ചാണ് അതിന് മുകളിൽ കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. 35.75 കോടി രൂപ ചെലവിൽ നിർമിച്ച പദ്ധതി മൂന്ന് വർഷം പിന്നിടുമ്പോഴേക്കും തകർന്നതിൽ പ്രതിഷേധം ശക്തമാണ്. പാലത്തിന് പതിവായുണ്ടാകുന്ന കേടുപാടുകൾ ദേശീയപാത വിഭാഗം അധികൃതർ നിർമാണ കമ്പനിയെ അറിയിച്ചിരുന്നു. എക്സ്പാൻഷൻ ജോയൻറുകൾ അടരുന്നതിന് പിറകെ സ്ലാബ് ഇളകിയത് ഗുരുതര അപകടങ്ങൾക്കിടയാക്കും. അതേസമയം മൂന്ന് വർഷം പൂർത്തിയാകുമ്പോഴേക്കും പാലത്തിൽ തുടർച്ചയായി കേടുപാടുകൾ ഉണ്ടാവുന്നതിനെതിരെ വിവിധ രാഷ്ട്രീയ നേതൃത്വവും രംഗത്തെത്തിയിരുന്നു
#360malayalam #360malayalamlive #latestnews