പൊന്നാനിയിലെ പള്ളിക്കാടുകളെല്ലാം ഇനി ഉദ്യാനമായി മാറും; സി.പി.എം ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ശാന്തികവാടം പദ്ധതിക്ക് തുടക്കമായി
കാട് മൂടി പൊതുജനങ്ങളിൽ ഭീതി മാത്രം സൃഷ്ടിച്ചിരുന്ന ചടുല പറമ്പുകളും, പള്ളിക്കാടുകളും, ശ്മശാനങ്ങളും പൊന്നാനിയിൽ ഇനി അനാഥമായ ഇടങ്ങളല്ല. പള്ളിക്കാടുകളിൽ മരണമില്ലാത്ത ഓർമ്മകളുടെ പൂങ്കാവനമൊരുക്കുകയാണ് സി പി.എമ്മിൻ്റെ നേതൃത്വത്തിലുള്ള സംഘം.അന്ത്യവിശ്രമസ്ഥലം ഉദ്യാനവും, ഫലവൃക്ഷത്തോട്ടവും ,ആയുർവ്വേദ കാടുകളുമാക്കി നവീകരിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ശാന്തികവാടം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹല്ല് കമ്മറ്റികൾ, ക്ഷേത്ര കമ്മറ്റികൾ, പള്ളി ഇടവകകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. നിറമുള്ള പൂക്കളും, ഫലവൃക്ഷത്തൈകളും നട്ട് പരിപാലിച്ച് പള്ളിക്കാടുകളുടെ സങ്കൽപ്പത്തെ മാറ്റിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബർസഖ് പദ്ധതി ആവിഷ്ക്കരിച്ചത്. ആദ്യഘട്ടത്തിൽ പൊന്നാനി താലൂക്ക് ഓഫീസ് പരിസരത്തെ ഹൈദ്രോസ് പളളി, കോടമ്പി ജാറം എന്നിവിടങ്ങളിലെ പള്ളിക്കാടുകൾ ഉദ്യാനമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. പള്ളികളുടെ നഗരവും,മലബാറിലെ മക്കയുമായ പൊന്നാനിയിലെ മുഴുവൻ പള്ളിക്കാടുകളും ഇത്തരത്തിൽ ഉദ്യാനങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ശാന്തികവാടം പദ്ധതിയുടെ ഉദ്ഘാടനം പൊന്നാനി ഹൈദ്രോസ് പളളി ഖബർസ്ഥാനിൽ ചെടി നട്ട് പൊന്നാനി മഖ്ദൂം എം.പി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു.ചടങ്ങിൽ സി.പി.എം പൊന്നാനി നഗരം ലോക്കൽ സെക്രട്ടറി യു.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. സി.പി മുഹമ്മദ്കുഞ്ഞി, രജീഷ് ഊപ്പാല, എം.എ ഹമീദ്, വി.പി ബാലകൃഷ്ണൻ, ടി. വൈ.അരവിന്ദാക്ഷൻ, എ.റഹീം, കെ.ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു
#360malayalam #360malayalamlive #latestnews #cpim