ബാബരി മസ്ജിദ് തകർത്ത ശേഷം ഇസ്ലാം മതം സ്വീകരിച്ച മുഹമ്മദ് ആമീർ മരിച്ച നിലയിൽ
തെലങ്കാന | ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും ഇതിന്റെ പ്രായശ്ചിത്തമായി പിന്നീട് ഇസ് ലാം സ്വീകരിക്കുകയും ചെയ്ത മുഹമ്മദ് ആമിര്‍ എന്ന ബല്‍ബിര്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ഹാഫിസ് ബാബാ നഗറിലുള്ള വാടകവീട്ടിലാണ് ആമിറിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക ഉര്‍ദു പത്രമായ ദി സിയാസത്ത് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹയുള്ളതായി സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, മരണത്തില്‍ ദുരൂഹയുള്ളതയായി കുടുംബാംഗങ്ങളില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം കേസ് റജിസ്റ്റര്‍ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കഞ്ചന്‍ബാഗ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജെ. വെന്‍കട്ട് റെഡ്ഡി പറഞ്ഞു.
കര്‍സേവക് പ്രവര്‍ത്തകനും സംഘപരിവാര്‍ നേതാവുമായിരുന്ന ബൽബീർ സിംഗ് ബാബരി മസ്ജിദ് തകര്‍ത്ത സംഘത്തിലെ പ്രധാനിയായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തശേഷം കടുത്ത മനപ്രയാസത്തിലായ അദ്ദേഹം കുറ്റബോധത്തെ തുടര്‍ന്നാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. പിന്നീട് മുഹമ്മദ് ആമിർ എന്ന് പേര് സ്വീകരിക്കുകയായിരുന്നു.
ഒരു മസ്ജിദ് തകര്‍ത്തതിന് പകരം നൂറ് പള്ളികള്‍ പണിയുമെന്ന ദൃഢപ്രതിജ്ഞയോടെയാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. ഇതിനകം 91 പള്ളികള്‍ ആമിറിന്റെ നേതൃത്വത്തില്‍ പണിതു കഴിഞ്ഞു. മുഹമ്മദ് ആമിര്‍ വാടകയ്ക്ക് താമസിച്ചിരുന്നത് കഞ്ചന്‍ബാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹാഫിസ് ബാബ നഗര്‍ സി ബ്ലോക്കിലാണ്. അവിടെയാണ് അദ്ദേഹം അന്‍പത്തി ഒന്‍പതാമത്തെ മസ്ജിദ് പണിതിരിക്കുന്നത്. മസ്ജിദെ റഹിമിയ എന്നാണ് പള്ളിക്ക് പേരിട്ടിരിക്കുന്നത്.
#360malayalam #360malayalamlive #latestnews