മാറഞ്ചേരി തുറുവാണം ദ്വീപുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിനുണ്ടായിരുന്ന ഏക മാർഗമായ കടത്തുതോണിയും നിലച്ചു
പൊന്നാനി: കോൾപടവിൽ വളർന്ന പുല്ലാണ് തോണിസർവീസിന് തടസ്സമായത്. മഴയുടെ ശക്തി കുറഞ്ഞതോടെ കോൾ പടവിലെ വെള്ളം കുറഞ്ഞിരുന്നു. പാടത്തെ പുല്ലുകളിൽ തട്ടി തോണിയിൽ ഘടിപ്പിച്ച യമഹ എഞ്ചിന് തകരാർ സംഭവിച്ചതാണ് സർവീസ് മുടങ്ങാൻ കാരണം.
വെള്ളം കുറഞ്ഞുവെങ്കിലും ബണ്ട് റോഡിൽ ഒരാളുടെ അരയ്ക്കൊപ്പം വെള്ളമുണ്ട്. ഈ വെള്ളത്തിന് ശക്തമായ കുത്തൊഴുക്കുമുണ്ട്. കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ ഈ വെള്ളത്തിലൂടെയാണ് പുറംലോകത്തെത്തുന്നത്. റേഷൻകടകളിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചതിനാൽ അതുവാങ്ങാൻ പോകണം. രോഗികൾ ഉൾപ്പെടെ വെള്ളം നീന്തിക്കയറണം.
543 മീറ്റർ നീളംവരുന്ന ബണ്ട് റോഡ് പൂർണമായും അനുബന്ധമായുള്ള റോഡും വെള്ളത്തിലാണ്. ഇരുചക്രവാഹങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും ദ്വീപിന്റെ മറുകരയായ വടമുക്ക് മേഖലയിലെ വീടുകളിലും മറ്റുമായാണ് വെച്ചിരിക്കുന്നത്. കുടിവെള്ളവും ശുദ്ധവായുവുമെല്ലാമുണ്ടെങ്കിലും മഴക്കാലമെത്തുന്നതോടെ ദ്വീപുകാർ ദുരിതം പേറുക യാണെന്ന് തുറുവാണംദ്വീപ് നിവാസിയായ രഞ്ജിത്ത് പറയുന്നു.
അംബേദ്‌കർ കോളനിയായിട്ടുപോലും അവഗണമാത്രമാണ് ഈ ദ്വീപുകാർക്ക്. ഒരു ആരോഗ്യകേന്ദ്രം പോലും ഇവിടെയില്ല. പേരിന് ഒരു അങ്കണവാടിയുണ്ട്. റോഡ് വെള്ളത്തിലായതോടെ പത്തുദിവസമായി വീട്ടിൽതന്നെയായിരുന്ന കരിയംപറമ്പിൽ 62 -കാരനായ പ്രഭാകരൻ നീന്തി മാറഞ്ചേരിയിൽപോയി സാധനങ്ങൾ വാങ്ങി തോളിൽ ചുമന്നാണ് വീട്ടിലെത്തിയത്.
റിപ്പോർട്ട്: ഫാറൂഖ്
#360malayalam #360malayalamlive #latestnews