രാജ്യത്ത് ലോക്ക്ഡൗൺ ഇനി നീട്ടരുത്; നിയന്ത്രണങ്ങൾ ഹോട്ട്സ്പോട്ടുകളിൽ മതി, സ്കൂളുകളും ആരാധനാലയങ്ങളും തുറക്കരുതെന്നും ശുപാർശ
ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ ഇനിയും നീട്ടരുതെന്നു കേന്ദ്രസർക്കാർ നിയോഗിച്ച പാനലുകൾ ശുപാർശ ചെയ്തു. രോഗപ്രതിരോധ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ നിയോഗിച്ച പാനലുകളാണ് ഇതു സംബന്ധിച്ച് ശുപാർശ നൽകിയത്. ഹോട്ട് സ്പോട്ടുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മറ്റുള്ള മേഖലകൾ തുറന്നു കൊടുക്കണമെന്നാണ് ശുപാർശയിലെ നിർദ്ദേശം.
സ്‌കൂളുകൾ, കോളേജ്, സിനിമാ തിയേറ്റർ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടണം. മറ്റെല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കണമെന്നും ഇവർ പറയുന്നു. രാജ്യാന്തര യാത്രകൾ അനുവദിക്കുന്നതിനെക്കുറിച്ച് പരാമർശമില്ല. മാർച്ചിൽ ആഭ്യന്തരമന്ത്രാലയം കൊവിഡ് പ്രതിരോധത്തിനായി 11 സമിതികൾ രൂപീകരിച്ചത്. മെഡിക്കൽ എമർജൻസി ഗ്രൂപ്പിന് നിതി ആയോഗ് അംഗം വിനോദ് പോളും മെഡിക്കൽ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പരിസ്ഥിതി സെക്രട്ടറി സി.കെ. മിശ്രയുടെ നേതൃത്വത്തിലുള്ള പാനലാണ് രൂപീകരിച്ചത് . രാജ്യവ്യാപകമായ ലോക്ഡൗൺ തുടരേണ്ടതില്ലെന്നാണ് ഈ രണ്ടു പാനലുകളും നിർദേശിച്ചിരിക്കുന്നത്. എന്നാൽ രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളിൽ കർശന നിരീക്ഷണവും പരിശോധനയും നടത്തണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.