ടൗട്ടേ ചുഴലിക്കാറ്റ് തീവ്രമാകും. കേരളത്തില്‍ തിങ്കള്‍ വരെ മഴ തുടരും
ടൗട്ടേ ചുഴലിക്കാറ്റ് തീവ്രമാകും. കേരളത്തില്‍ തിങ്കള്‍ വരെ മഴ തുടരും
ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്
ടൗട്ടേ ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലില്‍ എത്തി ഗോവക്ക് സമാന്തരമായി നീങ്ങുന്നു. ഇത് വരും മണിക്കൂറുകളില്‍ തീവ്ര ചുഴലിക്കാറ്റായി മാറും. നിലവില്‍ മുംബൈക്ക് തെക്ക് തെക്കുപടിഞ്ഞാറ് 880 കി.മി അകലെയും ഗോവയ്ക്ക് തെക്കുപടിഞ്ഞാറ് 290 കി.മി അകലെയുമാണ് സ്ഥാനം. അടുത്ത 18 മണിക്കൂറില്‍ രണ്ടു തവണ ശക്തിപ്പെട്ട് അതിതീവ്ര ചുഴലിക്കാറ്റാകുമെന്നാണ് പ്രവചനം. ഈ മാസം 18 ന് ഗുജറാത്തില്‍ കരകയറുമെന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഗുജറാത്തില്‍ സൈക്ലോണ്‍ വാച്ച് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 115 കി.മി വേഗം കൈവരിക്കുമ്പോഴാണ് അതിതീവ്ര ചുഴലിക്കാറ്റാകുന്നത്. നിലവില്‍ 90 കി.മി നു താഴെയാണ് കാറ്റിന്റെ വേഗത. 95 കി.മിനു മുകളില്‍ എത്തിയാല്‍ തീവ്രചുഴലിക്കാറ്റാകും.
കേരളത്തില്‍ സ്വാധീനം കുറയും മഴ ശക്തമായി തുടരും
കേരളത്തില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം കുറയുമെങ്കിലും മഴ ശക്തമായി തിങ്കള്‍ വരെ തുടരും. നാളെ രാവിലെ വരെ കേരളത്തില്‍ എല്ലായിടത്തും ശക്തമായ മഴക്കും തീരദേശത്ത് കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ നാളെ താരതമ്യേന മഴ കുറവായിരിക്കും. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതാണ് ന്യൂനമര്‍ദ സ്വാധീനം ഒഴിവായ ശേഷവും തെക്ക്, മധ്യ കേരളത്തില്‍ മഴ ശക്തമാക്കുന്നത്.
മണ്‍സൂണ്‍ സമാന സാഹചര്യം
തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത ഈര്‍പ്പ സാന്നിധ്യം ദിശ എന്നിവ മണ്‍സൂണ്‍ കാലത്തേതിനു സമാനമാണ്. മണ്‍സൂണ്‍ സ്ഥിരീകരിക്കാനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെങ്കിലും മണ്‍സൂണ്‍ പോലെ മഴ ലഭിക്കും. എന്നാല്‍ മഴക്ക് തുടര്‍ച്ചയുണ്ടാകില്ല. പടിഞ്ഞാറന്‍ കാറ്റിനെ അസ്വഭാവികമായി ശക്തിപ്പെടുത്തുന്നത് ന്യൂനമര്‍ദത്തിന്റെ വിദൂര സ്വാധീനമാണ്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കര്‍ണാടകയിലും ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മഴ ലഭിക്കും.
കടല്‍ക്ഷോഭം തുടരും
കടല്‍ക്ഷോഭവും ഇന്നും നാളെയും തുടരും. ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും തീരദേശ കര്‍ണാടകയിലും കടല്‍പ്രക്ഷുബ്ധമാകും.
#360malayalam #360malayalamlive #latestnews