ഇനി പൂച്ചാമം തോടും ഒഴുകുകയാണ്
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൂച്ചാമം തോടും ഒഴുകാൻ തുടങ്ങുന്നു. ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പൂച്ചാമം തോട് നവീകരിക്കുന്നത്. തോടിൻ്റെ നവീകരണോദ്ഘാടനം അത്താണി പൂച്ചാമം പള്ളിക്ക് സമീപം വെച്ച് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത് നിർവഹിച്ചു.
അരിമ്പൻ കുണ്ട് പാടശേഖരത്തിൽ നിന്നും തുടങ്ങി പുറങ്ങ് പുളിക്കടവിന് സമീപം കാഞ്ഞിരമുക്ക് പുഴയിൽ എത്തുന്ന മൂന്നര കിലോമീറ്ററിലധികം നീളമുള്ള 95 ഹെക്ടറോളം നെൽകൃഷിക്കും 240 ഹെക്ടറോളം ഇതര കൃഷിക്കും ഉപയോഗപ്രദവുമായ തോടാണ് പൂച്ചാമം തോട്. നിലവിൽ ഉപ്പ് വെള്ളം കയറിയും മരങ്ങൾ വീണും മാലിന്യ നിക്ഷേപിച്ചും ഒഴുക്ക് നഷ്ടപ്പെട്ട് തോട് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. പുനരുദ്ധാരണ പദ്ധതിയിലൂടെ തോടിൻ്റെ ആഴംകൂട്ടി ഒഴുക്കിനെ ത്വരിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
തോടിന്റെ രണ്ട് അറ്റങ്ങളിലായി രണ്ട് വിസിബികളുടെ പ്രവർത്തനങ്ങൾക്ക് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. പുഴയോട് ചേരുന്ന ഭാഗത്ത് സംസ്ഥാന ഫണ്ട് ഉപയോഗിച്ച് മഠത്തിൽ തോട് വിസിബിയും പൂച്ചാമം പാലത്തിന് സമീപം ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂച്ചാമം വിസിബിയും പദ്ധതികളാണ് നടപ്പാക്കുന്നത്.
പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ തോട്ടിൽ ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് പരിഹാരമാകും. വേനൽക്കാലത്ത് ശുദ്ധജലം ശേഖരിക്കാനും ജലസേചനത്തിലും അതുവഴി ഭൂഗർഭ ജലപരിപോഷണത്തിനും സമീപത്തെ കിണറുകളിലെ ഓരുവെള്ള പ്രശ്നത്തിനും പരിഹാരമാകും. പദ്ധതികൾ വിജയം കാണാൻ നിലവിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും ഒഴുക്കും ആഴവും നഷ്ടപ്പെട്ട് മാലിന്യം വലിച്ചെറിയാനുള്ള ഇടം മാത്രമായി കിടക്കുന്ന തോടിന്റെ അവസ്ഥ മാറ്റം വരാനാണ് ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിലൂടെ തോടിന്റെ ഒഴുക്ക് പുനസ്ഥാപിക്കുന്നത്.
വൈസ് പ്രസിഡന്റ് ടിവി അബ്ദുൽ അസീസിൻ്റെ അധ്യക്ഷതയിൽ നടന്ന
ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ഹിളർ കാഞ്ഞിരമുക്ക്, മാധവൻ തുറുവാണത്ത്, ശ്രീജീത്ത് വേളയാതികോട്,വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
#360malayalam #360malayalamlive #latestnews