പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
പൊന്നാനി: പൊന്നാനിക്കാർക്ക് ഇന്ന്
സാക്ഷാത്ക്കാരത്തിൻ്റെ ദിനമാണ്.
ശുദ്ധമായ കുടിവെള്ളമെന്ന കാത്തിരിപ്പിന് അറുതിയാകുന്ന ദിനം.
കടലും പുഴയും കായലും ചുറ്റപ്പെട്ട പൊന്നാനിക്ക് ശുദ്ധീകരിച്ച കുടിവെള്ളമെന്ന അനിവാര്യതക്കായി കാത്തുനിൽക്കേണ്ടി വന്നത് അഞ്ച് പതിറ്റാണ്ടുകളാണ്. അനവധിയായ കടമ്പകൾ കടന്ന് കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റ് യാഥാർത്ഥ്യത്തിലേക്കെത്തുമ്പോൾ പൊന്നാനിക്കാർക്ക് ശുദ്ധീകരിച്ച കുടിവെള്ളമെന്ന കാത്തിരിപ്പ് തീരുകയാണ്. ഭാരതപ്പുഴയിൽ നിന്നെടുക്കുന്ന വെള്ളം അതുപോലെ വിതരണം ചെയ്യുന്ന രീതിയാണ് കാലങ്ങളായി തുടർന്നു വന്നിരുന്നത്. പുഴയിൽ കലക്കു വെള്ളമാണെങ്കിൽ അങ്ങനെ. അതല്ല ഉപ്പുവെള്ളമാണെങ്കിൽ അതുപോലെ. ഈയൊരു ദുരവസ്ഥക്കാണ് കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റ് യാഥാർത്ഥ്യമാകുന്നതോടെ പരിഹാരമാകുന്നത്.
നരിപ്പറമ്പില്‍ നിര്‍മ്മിച്ച അത്യാധുനിക വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് കമ്മീഷന്‍ ചെയ്യുന്നതോടെ പൊന്നാനി മണ്ഡലം പൂര്‍ണ്ണമായും, തവനൂര്‍ മണ്ഡലത്തിലെ തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം ഗ്രാമപഞ്ചായത്തുകള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യാനാകും.
ശുദ്ധീകരിച്ച കുടിവെള്ളം കൂരടയിലുള്ള ഡാനിഡ പദ്ധതിയുടെ ടാങ്കിലേക്ക് നൽകി നന്നംമുക്ക്, ആലങ്കോട്, തവനൂര്‍, എടപ്പാള്‍, വട്ടംകുളം, കാലടി ഗ്രാമപഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യും.
പൊന്നാനി നഗരസഭ, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തുകളിലേ ടാങ്കുകളിലേക്കും ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നേരിട്ട് പമ്പിംഗ് നടത്തും.
പൊന്നാനിയിലെ ശുദ്ധജല വിതരണത്തിന് 50 കൊല്ലം മുന്നില്‍ കണ്ടുള്ള ട്രീറ്റ്മെന്റ് പ്ലാന്റാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ആനുപാതികമായ സൗകര്യത്തോടെ വിതരണ ശൃംഖലയും പുതുക്കി പണിയും. വിതരണ ശൃംഖലയുടെ ഒന്നാം ഘട്ടത്തിനായി 125 കോടി രൂപ കിഫ്ബിയില്‍ ഭരണാനുമതിയായി. ഇതിലൂടെ വിതരണ ശൃംഖല സമഗ്രമായി പുനര്‍നിര്‍മ്മിക്കും.
താലൂക്കിൽ മുഴുവൻ ശുദ്ധജലമെത്തിക്കുന്ന പദ്ധതിക്ക് അനുവദിച്ചത് 74.4 കോടി രൂപയാണ്. 14.4 കോടി രൂപ ബാക്കിവെച്ച് 60 കോടി രൂപ ചെലവിലാണ് പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ദിവസവും 50 ദശലക്ഷം ലീറ്റർ ജലം ശുദ്ധീകരിക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജല ശുദ്ധീകരണ ശാലകളിലൊന്നായി ഇത് മാറും.
തൃക്കണാപുരം ഡാനിഡ പദ്ധതിയിൽ നിലവിൽ പരമാവധി 65 ലക്ഷം ലീറ്ററാണ് ജലം പമ്പ് ചെയ്യുന്നത്. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ നിലവിലുള്ളതിന്റെ മൂന്നര ഇരട്ടി ശുദ്ധജലം പമ്പ് ചെയ്യും. ഇതിനായി നരിപ്പറമ്പ് പമ്പ് ഹൗസിൽനിന്ന് തൃക്കണാപുരത്തേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചു കഴിഞ്ഞു. 6 ഘട്ടങ്ങളിലായുള്ള ശുദ്ധീകരണ പ്രക്രിയകൾക്കു ശേഷമാണ് ജലം വീടുകളിലേക്കെത്തുക.
പൊന്നാനി നഗരസഭയിലെ ശുദ്ധജല വിതരണ സംവിധാനങ്ങൾ പൂർണമായി പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നതിനും പദ്ധതി തയാറായിട്ടുണ്ട്. 124.8 കോടി രൂപയുടെ പദ്ധതിക്ക് മൂന്നാഴ്ച്ച മുൻപാണ് ഭരണാനുമതിയായത്. ഒന്നാംഘട്ടത്തിനും രണ്ടാംഘട്ടത്തിനും കിഫ്ബിയിലൂടെയാണ് ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. ഫണ്ടിന്റെ അഭാവം ബൃഹത് പദ്ധതിയുടെ നിർമാണത്തെ ഒരിക്കലും ബാധിച്ചില്ല. പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി 210 കിലോമീറ്റർ നീളത്തിൽ റോഡ് പൊളിക്കേണ്ടി വരും. ഇതിന്റെ ഭാഗമായി റോഡ് പുനർനിർമിക്കാൻ 20 കോടി രൂപയോളം നീക്കി വയ്ക്കുന്നുണ്ട്.
കുടിക്കാൻ ശുദ്ധമായ കുടിവെള്ളമെന്ന അനിവാര്യത യാഥാർത്ഥ്യമാക്കായ സംസ്ഥാന സർക്കാറിനും, അതിനായി മുന്നിൽ നിന്ന് നയിച്ച നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനും ഹൃദ്യമായ അഭിനന്ദനങ്ങൾ...
റിപ്പോർട്ട്:കെ വി നദീർ
#360malayalam #360malayalamlive #latestnews