കാർഷിക ബില്ല് ഒറ്റരാത്രികൊണ്ട് നടപ്പാക്കിയതല്ല; പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു - പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: പ്രതിപക്ഷം കളളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം കർഷകരുടെ തോളിൽ കയറി നിന്ന് വെടിവയ്‌ക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കർഷകർക്ക് വേണ്ടി കേന്ദ്രസർക്കാർ ചെയ്‌ത കാര്യങ്ങൾ വിശദീകരിച്ചാണ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. എല്ലാ കർഷകർക്കും കേന്ദ്രസർക്കാർ കിസാൻ ക്രഡിറ്റ് കാർഡ് ഉറപ്പാക്കി. ഇടനിലക്കാരെ ഒഴിവാക്കാനായി. ഇന്ത്യയിലെ കർഷകർക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമാകണം. അതിനുളള തടസങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. മുപ്പത് വർഷം മുമ്പ് നടപ്പിലാക്കേണ്ടിയിരുന്ന മാറ്റങ്ങളാണ് ഇപ്പോൾ കൊണ്ടുവന്നത്. കാർഷിക രംഗത്ത് പരിഷ്‌കരണത്തിനുള്ള വാഗ്‌ദ്ധാനങ്ങൾ ലംഘിച്ചവരോടാണ് കർഷകർ ചോദ്യം ഉന്നയിക്കേണ്ടത്. അവർക്ക് ചെയ്യാനാവാത്തത് മോദി സർക്കാർ ചെയ്‌തതിലാണ് ഈ എതിർപ്പെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷം കളളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുകയാണ്. സ്വന്തം മണ്ണ് ഒലിച്ചു പോയവരാണ് കർഷകരുടെ പേരിൽ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് ഇവർ എട്ടു വർഷം പൂഴ്‌ത്തിവച്ചു. സ്വാമിനാഥൻ റിപ്പോർട്ട് അനുസരിച്ചുളള താങ്ങുവില മോദി സർക്കാർ ഉറപ്പാക്കി. മദ്ധ്യപ്രദേശിലും കർഷകരെ കടം എഴുതി തളളും എന്നു പറഞ്ഞ് പറ്റിച്ചു. താങ്ങുവില ഇല്ലാതാക്കും എന്നത് കളളപ്രചാരണമാണ്. നിയമം വന്ന ശേഷവും താങ്ങുവില പ്രഖ്യാപിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
#360malayalam #360malayalamlive #latestnews