സാമ്പത്തിക രംഗത്ത് ഇന്ത്യ തിരിച്ചുവരികയാണ്; ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വർദ്ധിച്ചെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: സാമ്പത്തിക രംഗത്ത് രാജ്യം തിരിച്ചുവരവിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക സൂചകങ്ങൾ ആശാവഹമാണ്. 2020ൽ രാജ്യം ഉയർച്ച താഴ്‌ചകളിലൂടെ കടന്നുപോയി. സ്ഥിതിഗതികൾ വേഗം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. വിദേശ നിക്ഷേപത്തിലടക്കം റെക്കോഡ് നിക്ഷേപമാണ് നടന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതാണ് സർക്കാരിന്റെ ലക്ഷ്യം. കാർഷിക നിയമങ്ങൾ കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ്. കാർഷിക മേഖലയിൽ വലിയ മാറ്റങ്ങളാണ് ഈ സർക്കാർ കൊണ്ടുവന്നത്. രാജ്യത്തെ കർഷകർ ശക്തിപ്പെടുമ്പോൾ രാജ്യം ശക്തിപ്പെടും. കർഷകരുടെ ലാഭം മുടക്കിയ തടസങ്ങൾ ഇല്ലാതായി. കൊവിഡ് സാഹചര്യം രാജ്യത്ത് മെച്ചപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധി കാലത്തെ പാഠങ്ങൾ ഭാവിയിൽ കരുത്താകുമെന്നും ലോകത്തിന് ഇന്ത്യയിലുളള വിശ്വാസം വർദ്ധിച്ചെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ പരിഷ്‌കാരങ്ങളുടെ ഗുണഭോക്താക്കൾ കർഷകരാണ്. കാർഷിക നിയമത്തിലൂടെ പുതിയ വിപണിയുണ്ടാകും. പുതിയ സാങ്കേതിക വിദ്യകളും കർഷകർക്ക് ഉപയോഗപ്പെടുത്താൻ കഴിയും. കൂടുതൽ നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരുമെന്നും പുതിയ കാർഷിക നിയമങ്ങൾ രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചില ചുമരുകൾ കർഷകർക്ക് മുന്നിലുണ്ടായിരുന്നു. അതെല്ലാം സർക്കാർ മാറ്റി. കാർഷിക മേഖലയിലേക്ക് കൂടുതൽ കമ്പനികൾ ശ്രദ്ധ നൽകണം. ഇതിലൂടെ കർഷകരുടെ ലാഭം ഉയർത്തണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാർഷിക നിയമങ്ങൾക്കെതിരെ കർഷക സമരം ശക്തിപ്പെടുന്നതിനിടെയാണ് നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
#360malayalam #360malayalamlive #latestnews