പുതിയ പാർലമെന്റ് മന്ദിരത്തിന് ചെലവ് 970 കോടി രൂപ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശിലാസ്ഥാപനം നിർവഹിച്ചു. 64,500 സ്ക്വയർമീറ്ററിൽ നാലുനിലകളിലായി ഉയരുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് 970 കോടി രൂപയാണ് ചെലവ്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം പ്രകീർത്തിച്ചുകൊണ്ടുളളതാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പ്രമേയം. ഭൂമിപൂജയ്ക്ക് ശേഷം 12.55ഓടെയാണ് ശിലാസ്ഥാപന ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2022-ൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ 2000 പേർ നേരിട്ടും 9000 പേർ നേരിട്ടല്ലാതെയും ഭാഗമാവും. പ്രാദേശികമായ കലാരൂപങ്ങളും കരകൗശല വസ്തുക്കളും ഇതിൽ സംയോജിപ്പിച്ചിട്ടുണ്ട്. പുതിയ മന്ദിരത്തിന്റെ സമീപത്തായി റിസപ്ഷൻ, ഇൻഫർമേഷൻ കൗണ്ടർ, കാത്തിരിപ്പുകേന്ദ്രം എന്നിവയടങ്ങുന്ന ബ്ലോക്കുകൾ ഉണ്ടായിരിക്കും. ആത്മനിർഭർ ഭാരത് എന്ന ദർശനത്തിന്റെ മാതൃകയായി പുതിയ പാർലമെന്റ് മന്ദിരം പണിതുയർത്തുന്നതിനായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുളള കരകൗശലവിദദ്ധരേയും ശില്പികളേയും നിയോഗിക്കും. 64,500 സ്ക്വയർ മീറ്ററിലുളള കെട്ടിടത്തിൽ 888 ലോക്സഭാ അംഗങ്ങൾക്കും 384 രാജ്യസഭാ അംഗങ്ങൾക്കുമുളള ഇരിപ്പിട സൗകര്യമാണ് ഒരുക്കുന്നത്. ഭിന്നശേഷിസൗഹൃദ നിർമാണമായിക്കും ഇവിടുത്തേത്. പ്രധാനകവാടത്തിന് പുറമേ തൃകോണാകൃതിയിലുളള ഘടനയ്ക്ക് ആചാരപരമായ ഒരു പ്രവേശന കവാടവും ലോക്സഭാ സ്പീക്കറിനും രാജ്യസഭാ ചെയർമാനുമായി പ്രത്യേക കവാടവും ഉണ്ടായിരിക്കും.
ഭാവിയിൽ അംഗങ്ങളുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന വർധനവ് കണക്കിലെടുത്താണ് ഇരിപ്പിട സൗകര്യം വർധിപ്പിച്ചിരിക്കുന്നത്. പുതിയ മന്ദിരത്തിൽ വലിയ ഇന്ത്യയുടെ ജനാധിപത്യ പൈതൃകത്തെ പ്രദർശിപ്പിക്കുന്ന വലിയ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ ഉണ്ടായിരിക്കും. നിലവിലെ പാർലമെന്റ് മന്ദിരത്തിലുളളതുപോലുളള സെൻട്രൽ ഹാൾ പുതിയ മന്ദിരത്തിന് ഉണ്ടായിരിക്കില്ല. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിലവിലുളള പാർലമെന്റ് മന്ദിരത്തോട് ചേർന്നാണ് പുതിയ പാർലമെന്റ് മന്ദിരം ഉയരുന്നത്. പാർലമെന്റ് അംഗങ്ങൾക്കായി പ്രത്യേക ലോഞ്ച്, ലൈബ്രറി, നിരവധി സമ്മേളന മുറികൾ, ഡൈനിങ് ഏരിയകൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ടായിരിക്കും. 2022-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പുതിയ ഇന്ത്യയുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും ചേരുന്ന ഒന്നായിരിക്കും പുതിയ പാർലമെന്റ് മന്ദിരമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പുതിയ പാർലമെന്റ് മന്ദിരത്തെ വിശേഷിപ്പിച്ചത്. നിലിവിലുളള പാർലമെന്റ് മന്ദിരം ബ്രിട്ടീഷ് ഭരണകാലത്തുളളതാണ്. എഡ്വിൻ ലുട്ട്യെൻസ് ആയിരുന്നു രൂപകല്പന. 1921 ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടന്ന മന്ദിരം 1927-ൽ ഗവർണർ ജനറലായിരുന്ന ലോർഡ് ഇർവിനാണ് ഉദ്ഘാടനം ചെയ്തത്. 85 ലക്ഷം രൂപയായിരുന്നു നിർമാണ ചെലവ്, പണി പൂർത്തിയാകാൻ ആറുവർഷമെടുത്തു.
#360malayalam #360malayalamlive #latestnews