നഗ്രോട്ട ഏറ്റുമുട്ടൽ: പാക് ഹൈക്കമ്മീഷണൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു
ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ നാല് ജയ്ഷെ മുഹമ്മദ് ഭീകരരെ വെടിവച്ച് കൊല്ലാനിടയായ സംഭവത്തിൽ കർശന നടപടിയുമായി ഇന്ത്യ. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിച്ചുവരുത്തി. പാകിസ്ഥാന്റെ പരിധിക്കുളളിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കും തീവ്രവാദ സംഘങ്ങൾക്കും പിന്തുണ നൽകുന്ന നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയം ശക്തമായ എതിർപ്പ് അറിയിച്ചു. പാകിസ്ഥാന്റെ അതിർത്തിക്കുളളിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്ക് ഇന്ത്യക്കെതിരായി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കരുതെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച അന്താരാഷ്ട്ര നടപടികളെക്കുറിച്ചും ഉഭയകക്ഷി ഉത്തരവാദിത്വങ്ങളെ കുറിച്ചും ഇന്ത്യ ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തി.
മുംബയ് ആക്രമണത്തിന്റെ വാർഷിക ദിനമായ ഈ വരുന്ന ഇരുപത്തിയാറാം തീയതി രാജ്യത്ത് വലിയൊരു ആക്രമണത്തിന് ഭീകരർ പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണത്തിൽ നിന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾക്ക് ലഭിച്ചിരിക്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശ്രിംഗ്ല എന്നിവരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ ഭീകരർ സഞ്ചരിച്ച ട്രക്ക് വ്യാഴാഴ്ച ജമ്മു - ശ്രീനഗർ ദേശീയപാതയിൽ സി ആർ പി എഫ് ജവാന്മാർ തടയുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഭീകരരുടെ പക്കൽനിന്ന് 11 എ കെ 47 റൈഫിളുകൾ, മൂന്നു തോക്കുകൾ, 35 ഗ്രനേഡുകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.
#360malayalam #360malayalamlive #latestnews