കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈനികർക്കായി നവീകരിച്ച ജീവിത സൗകര്യം ഏർപ്പെടുത്തി
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് നവീകരിച്ച ജീവിതസൗകര്യമേര്‍പ്പെടുത്തി. ചൈനയുമായുള്ള ഏറ്റുമുട്ടുലുകളെ തുടര്‍ന്ന് സമീപകാലത്ത് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ച മേഖലകൂടിയാണ് കിഴക്കന്‍ ലഡാക്ക്. 'ശൈത്യകാലത്ത് വിന്യസിച്ചിരിക്കുന്ന സൈനികരുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി, ഈ മേഖലയില്‍ വിന്യസിച്ചിരിക്കുന്ന എല്ലാ സൈനികര്‍ക്കും നവീകരിച്ച ജീവിത സൗകര്യങ്ങള്‍ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തി, ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.എല്ലാ വര്‍ഷവും നവംബറിന് ശേഷം 40 അടിവരെ മഞ്ഞ് വീഴുകയും താപനില 30-40 ഡിഗ്രി വരെ താഴുകയും ചെയ്യുന്ന ഒരു മേഖലയാണിത്.
സൈന്യം പുറത്തുവിട്ട ഒരു വീഡിയോയില്‍ കിടക്കകളും അലമാരകളും ഹീറ്ററുകളുമടങ്ങുന്ന സൈനികര്‍ക്കുള്ള താമസ സൗകര്യം കാണിക്കുന്നു. ചില മുറികളില്‍ സിംഗിള്‍ ബെഡ്ഡുകളുണ്ട്, ഒരു ലിവിംഗ് റൂമില്‍ ബങ്ക് ബെഡ്ഡുകളും കാണം. വര്‍ഷങ്ങളായി നിര്‍മിക്കുന്ന സംയോജിത സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ക്യാമ്പുകള്‍ക്ക് പുറമെ, വൈദ്യുതി, വെള്ളം, ചൂടാക്കുന്നതിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവും അത്യാധുനിക ജീവിത സൗകര്യങ്ങളം ഇവിടെ പുതുതായി ഒരുക്കിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ മെയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം സംഘര്‍ഷഭരിതമാണ് മേഖല. നിലവില്‍ സംഘര്‍ഷത്തിന് താത്കാലിക അയവ് വന്നിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഏത് നിമിഷവും വഷളാകാനുള്ള സാധ്യതയും സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്.
പ്രദേശത്ത് ചൈനീസ് സൈനികര്‍ക്ക് ഒരുക്കിയ ശീതകാല സജ്ജീകരണങ്ങള്‍ ഒക്ടോബറില്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന സൈനികരെ, വിന്യാസത്തിന്റെ തന്ത്രപരമായ പരിഗണനകളനുസരിച്ച് ചൂടുള്ള കൂടാരങ്ങളില്‍ പാര്‍പ്പിക്കും. കൂടാതെ, സൈനികരുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മതിയായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെന്നും ഇന്ത്യന്‍ സൈന്യം പറയുന്നു.
#360malayalam #360malayalamlive #latestnews