കാശ്മീരിലെ ഭീകരതയുടെ കാലത്തേക്ക് കൊണ്ടുപോകാനാണ് ഗുപ്കർ സഖ്യത്തിന്റെ ശ്രമം - അമിത് ഷാ
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ പുതിയതായി രൂപംകൊണ്ട ഗുപ്കർ സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷനെ(പി.എ.ഡി.ഡി) 'ഗുപ്കർ ഗാംങ്ങ്' എന്ന് ഷാ പരിഹസിച്ചു. ഗുപ്കർ സഖ്യം ദേശ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഏതാനും ട്വീറ്റുകളിലൂടെയാണ് അമിത് ഷാ തുറന്നടിച്ചത്. ഗുപ്കർ സംഘത്തെ ഇന്ത്യൻ ജനത തിരസ്കരിക്കുമെന്നും ഷാ പറഞ്ഞു.
'ജമ്മു കശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായി തന്നെ നിലനില്‍ക്കും. രാജ്യതാൽപര്യത്തിനു വിരുദ്ധമായ അവിശുദ്ധമായ ‘ആഗോള സഖ്യ’ ത്തോട് ഇന്ത്യൻ പൗരന്മാർ ഒരിക്കലും സഹിഷ്ണുത കാട്ടില്ല.' അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
'ജമ്മു കാശ്മീരിനെ ഭീകരതയും കലാപവും നിലനിന്നിരുന്ന യുഗത്തിലേക്ക് മടക്കാനാണ് കോൺഗ്രസും ഗുപ്കർ ഗാംങ്ങും ശ്രമിക്കുന്നത്. ആർട്ടിക്കിൾ 370 നീക്കം ചെയ്ത് നമ്മൾ ഉറപ്പാക്കിയ ദലിതരുടെയും സ്ത്രീകളുടെയും ഗോത്രവർഗക്കാരുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ അവർ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവരെ എല്ലായിടത്തും ജനങ്ങൾ തിരസ്കരിക്കുന്നത്. ' അമിത് ഷാ ആരോപിച്ചു.
' ജമ്മു കാശ്മീരിൽ വിദേശ ശക്തികളെ ഇടപെടുത്താനാണ് ഇവരുടെ ശ്രമം. ഗുപ്കർ ഗ്യാംങ്ങ് രാജ്യത്തെ അപമാനിക്കുന്നു. ഗുപ്കർ ഗ്യാംങ്ങിന്റെ ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വ്യക്തമാക്കണം. അവർ തങ്ങളുടെ നിലപാട് രാജ്യത്തോട് വ്യക്തമാക്കണം ' അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ കോൺഫറൻസ്, പി.ഡി.പി തുടങ്ങി ജമ്മു കാശ്മീരിലെ ഏഴ് രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച സംഖ്യമാണ് ദ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ. സി.പി.ഐ ( എം ), സി.പി.ഐ, പീപ്പിൾസ് കോൺഫറൻസ്, അവാമി നാഷണൽ കോൺഫറൻസ്, ദ പീപ്പിൾസ് മൂവ്മെന്റ് എന്നിവയാണ് പി.എ.ജി.ഡിയിലെ മറ്റ് അംഗങ്ങൾ.
#360malayalam #360malayalamlive #latestnews