കശ്മീരില്‍ പാക് ആക്രമണത്തിൽ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്നു നാട്ടുകാര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. നാല് സൈനിക ഓഫീസർമാരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുമാണ് വീരമൃത്യു വരിച്ചത്.
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ രണ്ട് എസ്എസ്ജി കമാന്‍ഡോകള്‍ ഉള്‍പ്പടെ ഏഴോളം പാക് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താന്റെ ആര്‍മി ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം സൈന്യം പുറത്തുവിട്ടു. പന്ത്രണ്ടോളം പാക് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്എഫ് എസ്.ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ തലയ്ക്ക് ഗുരതരമായി പരിക്കേല്‍ക്കുകയായിരുന്നു. സുബോധ് ഘോഷ്, ഹര്‍ധന്‍ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു. രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ പേര് ലഭ്യമായിട്ടില്ല. നിരവധി നാട്ടുകാര്‍ക്കും ഒരു ബിഎസ്എഫ് ജവാനും പാക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.
പാകിസ്താന്റെ ഭാഗത്ത് നിന്ന് വെടിവെയ്പ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നും ബിഎസ്എഫ് ഫലപ്രദമായി പ്രതികരിക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
#360malayalam #360malayalamlive #latestnews