പൊന്നാനിയിൽ സീറ്റ് തർക്കങ്ങൾ അവസാനിക്കാതെ എൽ.ഡി.എഫ്
പൊന്നാനി: നഗരസഭയിലും, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലും സീറ്റ് വിഭജന തർക്കത്തെത്തുടർന്ന് ഇടതു മുന്നണിയിൽ അനിശ്ചിതത്വം തുടരുന്നു. സി.പി.എമ്മും, സി.പി.ഐയും തമ്മിലുള്ള സീറ്റ് തർക്കമാണ് തുടരുന്നത്. അതേസമയം, ഇടതുമുന്നണിയിലെ ഐ.എൻ.എല്ലിന് പൊന്നാനി നഗരസഭയിൽ രണ്ട് സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. 42-ാം വാർഡായ പുതുപൊന്നാനി നോർത്തിലും 43-ാം വാർഡായ മൈലാഞ്ചിക്കാടുമാണ് ഐ.എൻ.എൽ മത്സരിക്കുന്നത്.
മാറഞ്ചേരി പഞ്ചായത്തിൽ എൻ.സി.പിക്ക് രണ്ട് സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. പൊന്നാനി നഗരസഭയിൽ സി.പി.ഐക്ക് ആറ് സീറ്റുകളാണ് സി.പി.എം അനുവദിച്ചത് -13, 30, 31, 33, 46, 49 എന്നീ വാർഡുകൾ. എന്നാൽ 13ന് പകരം 10-ാം വാർഡും 33 ന് പകരം 37-ാം വാർഡുമാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ സി.പി.എം നേതൃത്വം തയാറല്ല. വെളിയങ്കോട് പഞ്ചായത്തിലും അനിശ്ചിതത്വം തുടരുകയാണ്.
മാറഞ്ചേരി പഞ്ചായത്തിൽ അഞ്ച് വാർഡുകളാണ് സി.പി.ഐക്ക് നൽകിയത്. പക്ഷേ ഇവിടെയും ഒരു വാർഡിനെച്ചൊല്ലി തർക്കം നിലനിൽക്കുന്നു. പെരുമ്പടപ്പ് പഞ്ചായത്തിലും സി.പി.ഐക്ക് അഞ്ച് വാർഡുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ ഒരു വാർഡ് സ്വതന്ത്രനെ നിർത്തി മത്സരിപ്പിക്കാനാണ് ആലോചന. പൊന്നാനി നഗരസഭയിൽ 51ഉം, വെളിയങ്കോടും പെരുമ്പടപ്പിലും 18 വീതവും മാറഞ്ചേരിയിൽ 19 വാർഡുകളുമടക്കം ആകെ 106 വാർഡുകളാണുള്ളത്.
സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ സീറ്റ് വിഭജനം തീരുമാനമാവാത്തതിനാൽ പല വാർഡുകളിലും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
റിപ്പോർട്ടർ: നൗഷാദ്
#360malayalam #360malayalamlive #latestnews