മൂന്നാം സാമ്പത്തിക പാക്കേജുമായി കേന്ദ്രം
ന്യൂഡൽഹി: കൊവിഡിനെത്തുടർന്നുളള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. രാജ്യത്ത് കൂടുതൽ തൊഴിൽ നഷ്ടപ്പെട്ടവർക്കായി അത്മനിർഭർ ഭാരത് റോസ്‍ഗർ യോജന എന്ന പദ്ധതി ധനമന്ത്രി നിർമല സീതരാമൻ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. 15000 രൂപയിൽ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പി എഫ് വിഹിതം സർക്കാൽ നൽകും. പതിനായിരത്തിൽ അധികം പേരുള്ള കമ്പനികളിലാണെങ്കിൽ ജീവനക്കാരുടെ വിഹിതം മാത്രം നൽകും. നഷ്ടത്തിലായ സംരഭങ്ങൾക്ക് അധിക വായ്‍പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവർഷം മൊററ്റോറിയവും നാലുവർഷത്തെ തിരിച്ചടവ് കാലാവധിയുമാവും ഉണ്ടാവുക.
അമ്പതിൽ താഴെ ജീവനക്കാരുളള സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ട് പുതിയ ജീവനക്കാരെ നിയമിക്കണം. 50ൽ കൂടുതൽ ജീവനക്കാരുളള സംരംഭങ്ങൾ കുറഞ്ഞത് അഞ്ച് പുതിയ ജീവനക്കാരെ നിയമിക്കണം. സെപ്തംബർ മാസമായിരിക്കും പദ്ധതിയുടെ അടിസ്ഥാനമായി പരിഗണിക്കുക. സർക്കാർ കരാറുകാർ കെട്ടിവയ്‍ക്കേണ്ട തുക മൂന്ന് ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.വീടുകൾ വാങ്ങുന്നവർക്ക് കൂടുതൽ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. രാസവള സബ്സിഡിക്കായി 65000 കോടി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 10000 കോടി രൂപ കൂടി അനുവദിച്ചു.
ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്‌കീമും സർക്കാർ പ്രഖ്യാപിച്ചു. ഒരുവർഷം മൊററ്റോറിയവും നാലുവർഷത്തെ തിരിച്ചടവ് കാലാവധിയും നൽകും. ഈട് രഹിത വായ്പയായാണ് അനുവദിക്കുക. 50 കോടി രൂപമുതൽ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. അടുത്തവർഷം മാർച്ച് 31വരെയായകും പദ്ധതിയിൽ ആനുകൂല്യം ലഭിക്കുക.
#360malayalam #360malayalamlive #latestnews