അങ്കത്തട്ടിലേക്ക്
പൊന്നാനി: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ അടിമുടി മാറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുക. പരമ്പരാഗത പ്രചാരണ രീതികളിൽ വലിയ മാറ്റങ്ങളുണ്ടാകും. കൊവിഡ് പെരുമാറ്റ ചട്ടത്തിനനുസരിച്ച് പ്രചാരണ പരിപാടികൾ ഇതിനകം ആസൂത്രണം ചെയ്തു കഴിഞ്ഞിട്ടുണ്ട്.
പ്രചാരണ രംഗത്ത് പ്രധാന ആകർഷക ഇനമായി മാസ്ക് മാറും. ചിഹ്നങ്ങളും കൊടികളും സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും പതിച്ച മാസ്കുകൾ പ്രചാരണ രംഗത്ത് നിറയും. കൂട്ടം കൂടിയുള്ള പ്രചാരണ പരിപാടികൾക്ക് കടുത്ത നിയന്ത്രണം നിലനിൽക്കുന്നതിനാൽ സൈബർ ഇടങ്ങൾ പ്രധാന പ്രചാരണ വേദിയാകും. പൊതുയോഗങ്ങൾ മുതൽ വോട്ടഭ്യർത്ഥന വരെ സമൂഹമാദ്ധ്യമങ്ങൾ വഴിയാകും.
ഇതിനായുള്ള പ്രത്യേക പരിശീലനം എല്ലാ പാർട്ടികളും പൂർത്തിയാക്കി. പോസ്റ്റർ തയ്യാറാക്കൽ മുതൽ ഹ്രസ്വ വീഡിയോകൾ വരെ ഒരുക്കുന്നതിന് പ്രത്യേക സംഘങ്ങൾ തയ്യാറാണ്. വാർഡുകൾ കേന്ദ്രീകരിച്ച് മുഴുവൻ വോട്ടർമാരുടേയും വാട്സ്ആപ്പ് നമ്പറുകൾ ശേഖരിക്കുന്ന പ്രവർത്തനം പൂർത്തിയാക്കിയിട്ടുണ്ട്. വ്യത്യസ്ത കാരണങ്ങൾ അവതരിപ്പിച്ചാണ് രാഷ്ട്രീയ പാർട്ടികൾ വീട്ടുകാരിൽ നിന്ന് മൊബൈൽ നമ്പറുകൾ ശേഖരിക്കുന്നത്.
ഭരണസമിതിയുടെ നേട്ടങ്ങളും കോട്ടങ്ങളും ഹ്രസ്വ വീഡിയോകളിലൂടെ വോട്ടർമാരിലെത്തിച്ച് സ്വാധീനമുറപ്പിക്കുന്നതിനാണ് ഭരണ, പ്രതിപക്ഷ കക്ഷികൾ ശ്രമം നടത്തുന്നത്. ഇതിനായി മികച്ച നിലവാരത്തിലുള്ള വീഡിയോകളാണ് ഒരുക്കുന്നത്.
സൂം, ഗൂഗ്ൾ മീറ്റ് ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തി പരമാവധി ഒത്തുചേരലുകൾ സംഘടിപ്പിക്കാനാണ് തീരുമാനം.
ഇന്നും നാളെയുമായി പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും തർക്കവാർഡുകളൊഴിച്ച് മറ്റു സ്ഥാനാർത്ഥികളെ അനൗദ്യോഗികമായി പ്രഖ്യാപിക്കും. മുന്നണികൾക്കിടയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ഉഭയകക്ഷി ചർച്ചയിലൂടെ ഏകദേശ പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
വലിയ പൊട്ടിത്തെറികളില്ലാതെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം നടത്താമെന്ന ആത്മവിശ്വാസം പ്രധാന കക്ഷികൾക്കുണ്ട്.
വിർച്വൽ ആവേശം
- ചുമരെഴുത്തും കൊടിതോരണങ്ങളും പതിവുപോലെ ഉണ്ടാവുമെങ്കിലും പ്രചാരണത്തിന്റെ ഹൈടെക് രീതിയിലേക്കുള്ള സമ്പൂർണ്ണ മാറ്റത്തിന് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കും.
- വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാകുന്നതോടെ പ്രചാരണരംഗം സജീവമാകും.
- സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള പോസ്റ്റർ പ്രചാരണമാണ് ഒന്നാംഘട്ടം.
- സ്ഥാനാർത്ഥിത്വം ഉറപ്പായവർ വിവിധ ക്ലബ്ബുകളുടെയും സാംസ്കാരിക സംഘടനകളുടെയും പേരുകളിൽ പോസ്റ്റർ ഡിസൈൻ ചെയ്ത് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
- വ്യത്യസ്തമായ രീതിയിൽ സൈബർ ഇടങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആലോചനയിലാണ് വാർഡ് കമ്മിറ്റികൾ.
credit: Kerala Kaumudi
#360malayalam #360malayalamlive #latestnews