ഫ്രാൻസിൽ നിന്നുള്ള പുതിയ റഫാൽ വിമാനങ്ങൾ ഇന്ന് രാത്രിയോടെ ഇന്ത്യയിൽ പറന്നിറങ്ങും
ന്യൂഡൽഹി: ഫ്രാൻസിൽ നിന്നുള്ള പുതിയ മൂന്ന് റഫാൽ യുദ്ധവിമാനങ്ങളുടെ ബാച്ച് ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തും. ഇതുവരെ പത്ത് റഫാൽ വിമാനങ്ങളാണ് ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. മുപ്പത്തിയാറ് റഫാൽ വിമാനങ്ങൾക്കാണ് ഇന്ത്യ ഫ്രാൻസിന് കരാർ നൽകിയത്.
ഗുജറാത്തിലെ ജാംനഗർ എയർബേസിലാണ് ഫ്രാൻസിൽ നിന്നും നേരിട്ട് വിമാനങ്ങൾ എത്തുക.തുടർന്ന് അംബാല വ്യോമത്താവളത്തിലേക്കെത്തിക്കും. വിമാനങ്ങളെ നാളെയായിരിക്കും അംബാലയിൽ വിന്യസിക്കുക എന്നാണ് സൂചന.
ഇതിൽ അഞ്ച് റഫാലുകൾ ചേർന്ന ആദ്യ ബാച്ച് ജൂലായ് 29നാണ് ഇന്ത്യയിലെത്തിയത്. സെപ്റ്റംബർ പത്തിന് ഇവയെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കി. മറ്റ് അഞ്ചെണ്ണം റഫാലിന്റെ പൈലറ്റുമാർക്ക് പരിശീലത്തിനായി ഫ്രാൻസിലാണുള്ളത്.
എട്ട് മണിക്കൂർ നിർത്താതെയുള്ള പറക്കലിന് ശേഷമാണ് വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുന്നത്. അതേ സമയം, യാത്രാമദ്ധ്യേ ഇന്ധനം നിറയ്ക്കാൻ ഫ്രഞ്ച്, ഇന്ത്യൻ ടാങ്കറുകളും ഒപ്പമുണ്ട്.
ഫ്രാൻസിൽ നിന്നും പുറപ്പെട്ട മൂന്ന് വിമാനങ്ങളും ഇടയ്ക്ക് എവിടെയും നിർത്താതെയാണ് ഇന്ത്യയിൽ ലാൻഡ് ചെയ്യുന്നത്.
ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷൻ ആണ് റഫാലിന്റെ നിർമ്മാതാക്കൾ. മിക്ക ആധുനിക ആയുധങ്ങളും റഫാൽ വിമാനത്തിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എ.ഇ.എസ്.എ. റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങൾ റഫാലിനുണ്ട്.
രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷിയുള്ള റഫാലിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാനാകുന്ന റഫാലിന് മണിക്കൂറിൽ 1912 കിലോമീറ്റർ പിന്നിടാൻ കഴിയും.
#360malayalam #360malayalamlive #latestnews