ഈ ലാഭ വിഹിതത്തിന് കോടികളേക്കാൾ മൂല്യമുണ്ട് ബി.ആർ.സി ഭിന്നശേഷികാർക്ക് ഡിവിഡൻ്റ് വിതരണം ചെയ്തു
പൊന്നാനി: ആദ്യമായി മക്കളുടെ അധ്വാന ഫലം ലഭിച്ച സന്തോഷത്തിലാണ് കുറച്ച് രക്ഷിതാക്കൾ. പൊന്നാനി നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിലെ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളാണ് ആ ഭാഗ്യവാൻമാർ. ഒരിക്കലും ജീവിതത്തിൽ മക്കളുടെ അധ്വാന ഫലം പ്രതീക്ഷിക്കാത്ത രക്ഷിതാക്കൾക്കാണ് മക്കളുടെ ലാഭ വിഹിതം പുതിയ അനുഭവമായത്. നഗരസഭാ ബഡ്സ് സെൻ്ററിൽ ഭിന്നശേഷികാർ നിർമിച്ച ക്ലീനിംഗ് ഉൽപ്പന്നങ്ങളുടെ ലാഭവിഹിതമാണ് തിരിച്ചു നൽകിയത്.
ബഡ്സ് സെൻ്ററിലെ ഭിന്നശേഷിക്കാരുടെ അതിജീവനവും ഉപജീവനവും ലക്ഷ്യമിട്ട് കൊണ്ടാണ് ബഡ്സ് എന്ന പേരിൽ ക്ലീനിംഗ് ഉൽപ്പന്നങ്ങൾ നിർമ്മിച്ചത്. സെൻ്ററിലെ അധ്യാപകരും രക്ഷിതാക്കളും പിന്തുണയോടെ കൂടെ നിന്നപ്പോൾ ഉൽപ്പന്നങ്ങൾക്ക് വിപണന സാധ്യതയും കണ്ടെത്തി. നഗരസഭയിൽ സ്ഥാപിച്ച ട്രസ്റ്റ് ഷോപ്പ് വഴിയും മറ്റും സുമനസുകൾ ഉൽപ്പന്നം വാങ്ങിയത് വഴി ചെറിയ വരുമാനം കണ്ടെത്താൻ ഇവർക്കായി. ഉൽപാദന ചെലവിൽ നിന്ന് മിച്ചം വന്ന തുക വിദ്യാർത്ഥികൾക്ക് തന്നെ തിരിച്ചു ഡിവിഡൻ്റായി തിരിച്ചു നൽകി. റീഹാബിലിറ്റേഷൻ സെൻ്ററിൽ സ്ഥിരമായി വരുന്ന 37 പേർക്കാണ് ലാഭവിഹിതം നൽകിയത്. 2000 രൂപയാണ് ഡിവിഡൻ്റ് തുക. ഹരിത കർമ്മ സേന വഴി നഗരസഭയിലെ മുഴുവൻ വീടുകളിലും ഇവരുടെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ. പൊന്നാനി നഗരസഭാ ഓഫീസിൽ വെച്ച് ചേർന്ന വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. അഞ്ച് വർഷക്കാലം ബഡ്സ് സെൻ്ററിനായി നടത്തിയ സേവനങ്ങൾക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ചെയർമാനെ ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഒ.ഒ ഷംസു, റീനാപ്രകാശൻ, നഗരസഭാ സെക്രട്ടറി ആർ.പ്രദീപ് കുമാർ, റഷീദ് മർവ്വ എന്നിവർ സംബന്ധിച്ചു. മുരളി വിരിത്തറയിൽ സ്വാഗതവും അധ്യാപിക നിത്യ നന്ദിയും പറഞ്ഞു.
#360malayalam #360malayalamlive #latestnews