കുട്ടാടന്‍ പാടശേഖരത്തിന്റെ ആശങ്ക ഒഴിയുന്നു; തടയണ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു
മാറഞ്ചേരി കുട്ടാടം പാടത്ത് കർഷകർക്ക് ഇനി ആശങ്കയില്ലാതെ കൃഷിയിറക്കാം. ഉപ്പ് വെള്ളം കേറി കൃഷിയെല്ലാം നശിക്കുമെന്ന ഭീതി വേണ്ട. ശാശ്വത പരിഹാരം എന്ന നിലയിൽ ഉപ്പ് വെള്ളം കേറുന്നത് തടയാൻ വിസിബി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 15 ലക്ഷം അനുവദിച്ചതോടെയാണ് കർഷകരുടെ സങ്കടമകലുന്നത്.
ഈ പ്രദേശത്തെ കര്‍ഷകരുടെ ബുദ്ധിമുട്ടുകളെ കുറിച്ചും തടയണയുടെ ആവശ്യകതയെ കുറിച്ചും 360 മലയാളം നേരത്തെ വാര്‍ത്തകള്‍ നല്‍കിയിരുനു. എൺപത് ഏക്കറോളം വരുന്ന മാറഞ്ചേരിയിലെ പ്രധാന കാർഷികമേഖലയാണ് കുട്ടാടം പാടശേഖരം. ഇതിൽ 70 ഏക്കറോളം കൃഷിയോഗ്യമാണങ്കിലും ഉപ്പുവെള്ളം കേറുമെന്ന ഭീതിയിൽ ഉയർന്ന് നിൽക്കുന്ന 15 ഏക്കറിൽ മാത്രമാണ് ഇത്തവണ കൃഷിയിറക്കിയത്.
പതിറ്റാണ്ടുകളായി തരിശായി കിടന്നിരുന്ന പാടം നാല് വർഷം മുമ്പാണ് കൃഷിയോഗ്യമാക്കി വിത്തിട്ടത്. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചതോടെയാണ് കുട്ടാടം പാടം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കർഷകർ പാടത്തിറങ്ങിയത്.
ആവേശത്തോടെ കൃഷിയിറക്കിയെങ്കിലും കണ്ടു കടവ് പുഴയിൽ നിന്ന് മടത്തിൽത്തോട് വഴി ഉപ്പ് വെള്ളം കേറിയതോടെ കൃഷി നശിക്കുന്നത്. തുടർകഥയായതോടെ കർഷകർ നിരാശയിലായി. പാട ശേഖരസമിതി പ്രവർത്തകരായ വാസുദേവൻ നമ്പൂതിരിയും പി ശരത്തും ഉൾപ്പെടെയുള്ളവരുടെ നിരന്തര ആവശ്യത്തെ തുടർന്ന് ജില്ലാ പഞ്ചായത്തംഗം സെമീറ ഇളയേടത്താണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
15 ലക്ഷം അനുവദിച്ച് ടെൻഡറായത്. നിർമ്മാണം പൂർത്തിയാക്കി അടുത്ത തവണ ആത്മവിശ്വാസത്തോടെ ധൈര്യമായി കൃഷിയിറക്കാമെന്ന സന്തോഷത്തിലാണ് കർഷകർ.
മടത്തിൽത്തോട് കുട്ടാടം പാടത്ത് ചേരുന്ന പൂച്ചമത്ത് നിർമ്മിക്കുന്ന വിസിബി യുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സെമീറ ഇളയേടത്ത് നിർവഹിച്ചു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത ജയരാജ് അധ്യക്ഷയായി, പഞ്ചായത്തംഗങ്ങളായ പി മണികണ്ഠൻ, കെ വിനീത എന്നിവർ സംസാരിച്ചു. വാസുദേവൻ നമ്പൂതിരി സ്വാഗതവും പി ശരത് നന്ദിയും പറഞ്ഞു.
#360malayalam #360malayalamlive #latestnews