87ലും കൃഷി വിട്ടൊരു കളിയില്ല
പൊന്നാനി: 87ലും പാടത്തും പറമ്പിലും സജീവമാണ് കമല മേനോൻ. വിത്തിടാനും കൊയ്യാനും പറമ്പിൽ വെള്ളം നനക്കാനും മുന്നിലുണ്ടാവും. ഈ പ്രായത്തിലും തളർത്താതെ നിറുത്തുന്നത് മണ്ണും കൃഷിയുമാണെന്ന് കമല വിശ്വസിക്കുന്നു.
മൂന്നര പതിറ്റാണ്ടായി കമല മേനോൻ കൃഷിയിടത്തിലുണ്ട്. തെയ്യങ്ങാട് അമ്പിളിപ്പറമ്പിലെ തറവാട് വീടിനോടു ചേർന്ന രണ്ടേക്കർ സ്ഥലം നിറയെ നെല്ലും തെങ്ങും മാവും അടക്കയും പച്ചക്കറികളുമാണ്. മക്കൾ വിദേശത്താണെങ്കിലും ഒറ്റപ്പെടലിന്റെ വിങ്ങൽ ഈ അമ്മ അറിഞ്ഞിട്ടില്ല. കൃഷിയിടം വിട്ട് എങ്ങോട്ടേക്കുമില്ലെന്നത് ഇവരുടെ ശപഥമാണ്.
കോഫി ബോർഡിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പ്രിയതമൻ എ.വി. മാധവമേനോനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു താമസം. 1984ൽ പൊന്നാനിയിൽ വീണ്ടുമെത്തിയപ്പോൾ മുതൽ തുടങ്ങിയതാണ് കൃഷി. അമ്മയായ അമ്മുക്കുട്ടിയമ്മയിൽ നിന്ന് പകർന്നു കിട്ടിയതാണ് കൃഷി താത്പര്യം.
പതിവു തെറ്റാതെ ഒരേക്കറിൽ നെൽകൃഷി തുടരുന്നുണ്ട്. ജൈവരീതിയിലാണ് കൃഷി. ഇത്തവണ അക്ഷയ വിത്താണ് ഇറക്കിയത്. കൊയ്ത്ത് പൂർത്തിയായി. പയർ, ഉഴുന്ന്, ചെറുപയർ എന്നിവയുടെ കൃഷിയുമിറക്കിയിട്ടുണ്ട്. പത്തോളം പച്ചക്കറിയുമുണ്ട്. പറമ്പിൽ ജനുവരിയിൽ നനയ്ക്കൽ തുടങ്ങും. കൃഷിയിൽ സഹായിക്കാൻ 10 പേരുണ്ട് കൂടെ. ഈഴുവത്തിരുത്തി പഞ്ചായത്ത് മെമ്പറായിരുന്നു. തൃക്കാവ് മഹിള സമാജത്തിന്റെ പ്രസിഡന്റാണിപ്പോഴും.
credit: keralakaumudi
#360malayalam #360malayalamlive #latestnews