കടലിൻ്റെ മക്കൾക്കൊരുങ്ങും, മനോഹര ഭവനം
പൊന്നാനി: ഭവന രഹിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കാൻ തീരം ഫൗണ്ടേഷൻ രംഗത്ത്.
കടലാക്രമണത്തിൽ വീട് നഷ്ടമായി വാടക വീടുകളിലും, ബന്ധുവീടുകളിലും അഭയം തേടിയ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരമെന്നോണമാണ് തീരം ഫൗണ്ടേഷൻ വീട് നിർമ്മിച്ച് നൽകുന്നത്.
പൊന്നാനിയിലെ സാമൂഹിക, സംസ്ക്കാരിക, ജീവ കാരുണ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടേയും വ്യക്തികളുടേയും പിന്തുണയോടെയാടെ പ്രവർത്തിക്കുന്ന തീരം ഫൗണ്ടേഷനാണ് വീടൊരുക്കുന്നത്.
സർക്കാറുകൾ നൽകി വരുന്ന പുനർ ഗേഹം പോലുള്ള പദ്ധതികളിൽ സാങ്കേതിക കാരണങ്ങളാൽ ഉൾപ്പെടാത്തവരെ കണ്ടെത്തിയാണ് ഇവർക്കായി വീട് നിർമ്മിച്ച് നൽകുന്നത്.
ഇതിൻ്റെ ഭാഗമായി വെളിയങ്കോട് താവളക്കുളത്ത് ഒരു ഏക്കറോളം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇരുനിലകളിലായി രണ്ട് കുടുംബങ്ങൾക്ക് താമസിക്കാവുന്ന തരത്തിലാണ് വീടുകൾ നിർമ്മിക്കുക.
പൊന്നാനി നഗരസഭ പരിധിയിൽ മാത്രം തീരമേഖലയിൽ നൂറോളം കുടുംബങ്ങൾക്കാണ് കടലാക്രമണത്തിൽ വീട് നഷ്ടമായത്. പലരും കാരുണ്യമതികളുടെ സഹായത്തിൽ വാടക വീടുകളിലാണ് അന്തിയുറങ്ങുന്നത്.
പുനർഗേഹം പദ്ധതിയിൽ പോലും, വിരലിലെണ്ണാവുന്നവർ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ.ഇതിന് ഒരു പരിഹാരമെന്നോണമാണ് തീരം ഫൗണ്ടേഷൻ വീടുകൾ നിർമ്മിച്ച് നൽകുന്നത്.
നേരത്തെയും, സംഘടനയുടെ നേതൃത്വത്തിൽ പ്രളയ ദുരിത ബാധിതർക്കായി വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു.
തീരദേശ മേഖലയിൽ പുനരധിവാസമൊരുക്കുന്നതോടൊപ്പം, സാമൂഹിക, സാംസ്ക്കാരിക, വികസന മേഖലയിലും പങ്ക് വഹിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തീരം ഫൗണ്ടേഷൻ്റെ ലോഗോ പ്രകാശനവും, പൊന്നാനി പ്രസ് ക്ലബ്ബിൽ വെച്ച് നടന്നു.
തീരം ഫൗണ്ടേഷൻ പ്രസിഡൻ്റ് പി.മുഹമ്മദ് നവാസ്, സെക്രട്ടറി ആർ.വി.അഷ്റഫ്, ഭാരവാഹികളായ കെ.വി.സിറാജുദ്ദീൻ, എം.മുഹമ്മദ് അഷ്റഫ്, വി.ഷരീഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി
#360malayalam #360malayalamlive #latestnews