പൊലീസ് ക്വാർട്ടേഴ്സിൽ നഗ്നനാക്കി മർദ്ദിച്ച യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ പൊന്നാനി എസ്.ഐക്കെതിരെ അന്വേഷണമാരംഭിച്ചു
പൊന്നാനി: പൊന്നാനി പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ വെച്ച് യുവാവിനെ നഗ്നനാക്കി പൊലീസ് മർദ്ദിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് യുവാവിനെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മർദ്ദനത്തെത്തുടർന്ന് പൊന്നാനി താലൂക്കാശുപത്രിയിൽ കഴിഞ്ഞിരുന്ന യുവാവിന് വീട്ടിലെത്തിയതിന് ശേഷംബുധനാഴ്ച രാത്രിയിൽ ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ക്രൂരമായ മർദ്ദനത്തിനിരയായിട്ടും പൊന്നാനി താലൂക്കാശുപത്രിയിൽ വെച്ച് എക്സ് റേ പരിശോധന മാത്രമാണ് നടന്നിരുന്നത്. എന്നാൽ വിശദമായ പരിശോധന നടത്താനാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.അതേസമയം സംഭവത്തിൽപൊന്നാനി എസ്.ഐ ബേബിച്ചൻ ജോർജ്ജിനെതിരെ അന്വേഷണമാരംഭിച്ചു.
നജ്മുദ്ദീനെ ക്രൂരമായി മർദ്ദിക്കുകയും, പഞ്ചസാര ലായനി കലക്കി കുടിക്കാൻ നൽകിയുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊന്നാനി എസ്.ഐക്കെതിരെ അന്വേഷണം നടക്കുന്നത്. കൂടാതെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അനീഷ് പീറ്ററിനൊപ്പം നജ്മുദ്ദീനെ ബൈക്കിൽ കൊണ്ടു പോയ പൊന്നാനി സ്‌റ്റേഷനിലെ സി.പി.ഒയായ ഷിജിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
പൊന്നാനി തെക്കേപ്പുറം സ്വദേശിയായ മുല്ലവളപ്പിൽ നജ്മുദ്ദീനെ പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ കൊണ്ട് പോയി മർദ്ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ സ്‌റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററിനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തിരുന്നു.എന്നാൽ കേസിൽ ഉൾപ്പെട്ട പൊന്നാനി എസ്.ഐക്കും പൊന്നാനി പൊലീസ് സ്റ്റേഷനിലെ സി.പി.ഒക്കുമെതിരെ നടപടി വേണമെന്ന ആവശ്യവുമായി യുവാവിൻ്റെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
ഇതേ തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.പെരുമ്പടപ്പ് സി.ഐ എം.അൽത്താഫലി മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ നടക്കുന്നത്.
റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി
#360malayalam #360malayalamlive #latestnews