ജില്ലയിൽ മുൻഗണന വിഭാഗം റേഷൻ കാർഡിൽ ഉൾപ്പെടാതെ ആയിരത്തിലധികം മത്സ്യത്തൊഴിലാളികൾ
പൊന്നാനി: സർക്കാർ ജോലിക്കാരുൾപ്പെടെ മുൻഗണന പട്ടികയിൽ ഇടം നേടിയപ്പോഴാണ് മാനദണ്ഡങ്ങൾ എന്ന കടമ്പയിൽ ഇവർ ബി.പി.എൽ വിഭാഗത്തിൽ നിന്നും പടിക്ക് പുറത്തായത്.
മുൻഗണഗണന വിഭാഗം റേഷൻ കാർഡ് ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ മുപ്പത് ശതമാനം മാർക്ക് ലഭിക്കാത്തതാണ് നിരവധി മത്സ്യത്തൊഴിലാളികളെ മുൻഗണന വിഭാഗം റേഷൻ കാർഡിൽ നിന്നും പുറന്തള്ളാനിടയാക്കിയത്.
ആയിരം സ്ക്വയർ ഫീറ്റിന് മുകളിൽ വീടുണ്ടെന്നതും, പ്രായമായവർ വീടുകളിലില്ലാത്തവരുമുൾപ്പെടെ സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി മത്സ്യത്തൊഴിലാളികളാണ് മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെടാതെ പോയത്.
എന്നാൽ സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ പലരും മുപ്പത് ശതമാനം മാനദണ്ഡം പൂർത്തീകരിച്ച് മുൻഗണന വിഭാഗത്തിൽ കയറിപ്പറ്റുകയും ചെയ്തിട്ടുണ്ട്.
പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ മത്സ്യത്തൊഴിലാളി വിഭാഗത്തെ ഉൾപ്പെടുത്താതെ ജനറൽ വിഭാഗത്തിൻ്റെ മാനദണ്ഡങ്ങൾ പ്രകാരം ഇവരെയും പരിഗണിച്ചതാണ് പലർക്കും തിരിച്ചടിയായത്.
മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാത്തതിനാൽ മിക്ക സർക്കാർ ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിക്കുന്നതായാണ് പരാതി.
മത്സ്യത്തൊഴിലാളി വിഭാഗത്തിലുൾപ്പെട്ടവർക്കായി പ്രത്യേക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചാൽ മാത്രമെ ഈ അസുന്തലിതാവസ്ഥക്ക് പരിഹാരമാവൂ. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജില്ലാ സപ്ലൈ ഓഫീസർ വഴി കലക്ടർക്ക് നിവേദനം നൽകിയെങ്കിലും നടപടികളായിട്ടില്ല. മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാത്തതിനാൽ ട്രോളിങ് നിരോധന കാലത്തുൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കാത്ത ആയിരത്തോളം മത്സ്യത്തൊഴിലാളികളാണ് ജില്ലയിലുള്ളത്
റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി
#360malayalam #360malayalamlive #latestnews