അതിർത്തിയിൽ പിടിമുറുക്കി ഇന്ത്യ; 16 റാഫേൽ വിമാനങ്ങൾ കൂടി ഏപ്രിൽ മാസത്തിനകം ലഭ്യമാകും
ന്യൂഡൽഹി: അതിർത്തിയിൽ വജ്രായുധം തന്നെയിറക്കി ഇന്ത്യ 16 റാഫേൽ വിമാനങ്ങൾ കൂടി ഏപ്രിൽ മാസത്തിനകം ലഭ്യമാകും അതിർത്തിയിൽ ചൈനയുടെ വെല്ലുവിളികളെ ശക്തമായി നേരിടാനുറച്ച ഇന്ത്യയുടെ വായുസേനയ്‌ക്ക് കരുത്തായി കഴിഞ്ഞ ജൂലായ് 29ന് അഞ്ച് റാഫേൽ വിമാനങ്ങൾ എത്തിയിരുന്നു.
ഫ്രാൻസിലെ ഏറ്റവും വലിയ ജെറ്റ് എഞ്ചിൻ നിർമ്മാതാക്കളായ സാഫ്രൻ ഇന്ത്യയ്‌ക്ക് ശക്തമായ എഞ്ചിനുകളും മറ്റ് ഭാഗങ്ങളും നിർമ്മിച്ച് നൽകാമെന്ന് സമ്മതമറിയിച്ചുകഴിഞ്ഞു. ഇന്ത്യയ്‌ക്കായി കൂടുതൽ റാഫേൽ വിമാനങ്ങൾ നിർമ്മിച്ചു നൽകാൻ ഫ്രാൻസ് തയ്യാറായിരിക്കുന്ന ഈ സമയത്ത് സാഫ്രനുമായുളള കരാർ സ്വാഗതാർഹമാണെന്ന് ഇന്ത്യൻ വായുസേന അധികൃതർ അഭിപ്രായപ്പെട്ടു.
നിലവിൽ ലോകത്ത് യുദ്ധവിമാനങ്ങൾക്കുളള ജെറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നത് അമേരിക്ക,റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മാത്രമാണ്. ചൈന നിലവിൽ ഉപയോഗിക്കുന്നത് റഷ്യൻ നിർമ്മിതി ജെറ്റ് എഞ്ചിനുകളാണ്.
സാഫ്രൻ നിർമ്മിച്ച് നൽകുന്ന എം-88 എഞ്ചിനുകൾ റാഫേൽ വിമാനങ്ങളിൽ മാത്രമല്ല ലൈറ്റ് കോമ്പാറ്റ് യുദ്ധവിമാനമായ മാർക് 2വിലും ഡി.ആർ.ഡി.ഒയുടെ ഇരട്ട എഞ്ചിൻ യുദ്ധവിമാനത്തിലും ഇവ ഉപയോഗിക്കാം. ഇതിന് പുറമേ 83 എൽസിഎ മാർക് 1 എ ജെറ്റുകളും വാങ്ങാൻ വായുസേനയ്‌ക്ക് പദ്ധതിയുണ്ട്. ഇതോടെ വാങ്ങുന്ന തേജസ് യുദ്ധവിമാനങ്ങളുടെ എണ്ണം 123 ആകും.
നിലവിൽ ഉപയോഗിക്കുന്ന തേജസ് വിമാനങ്ങൾക്ക് അമേരിക്കൻ നിർമ്മിത എഫ് 404 എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. നിർമ്മാണത്തിലുളള ഡി.ആർ.ഡി.ഒയുടെ യുദ്ധവിമാന എഞ്ചിനൊപ്പം സാഫ്രന്റെ എഞ്ചിനും വായുസേനക്ക് കരുത്താകും.
ആകെ കൈമാറുന്ന യുദ്ധ വിമാനങ്ങളിൽ 21 എണ്ണം സിംഗിൾ സീറ്ററും ഏഴെണ്ണം ഇരട്ട സീറ്ററുമായ ഫൈറ്റർ വിമാനങ്ങളാണ്. വരുന്ന ഏപ്രിലോടെ ഗോൾഡൻ ആരോസ് സ്‌ക്വാഡനിൽ 18 യുദ്ധവിമാനങ്ങളാകും ഉണ്ടാകുക. മൂന്നെണ്ണം പശ്ചിമബംഗാളിലെ ഹാശിമാരാ എയർബേസിലും എത്തിക്കും.
ചൈനയുടെ ഭീഷണികളെ രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് നിന്നും നേരിടാൻ ഇത് പര്യാപ്‌തമാകും. വായുവിൽ നിന്ന് വായുവിലേക്കും വായുവിൽ നിന്ന് കരയിലേക്കും പ്രയോഗിക്കാവുന്ന തരം ഉഗ്ര പ്രഹരശേഷിയുളള മിസൈലുകൾ ഇവയിലുണ്ടാകും.
ആദ്യം എത്തിയ അഞ്ച് റാഫേൽ വിമാനങ്ങൾക്ക് ശേഷം അടുത്തതായി മൂന്നെണ്ണം കൂടി ഉടൻ ഇന്ത്യയിലെത്തും. നവംബർ 5ന് ഇവ അംബാലയിൽ എത്തും. ഏഴോളം റാഫേൽ വിമാനങ്ങൾ നിലവിൽ ഇന്ത്യൻ വായുസേനയ്‌ക്ക് പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ട്. മൂന്നോളം റാഫേൽ വിമാനങ്ങൾ ജനുവരിയിലും അടുത്ത മൂന്നെണ്ണം മാർച്ചിലും ശേഷിക്കുന്ന 7 എണ്ണം ഏപ്രിലിലുമാകും ഇന്ത്യയിലെത്തുക.
ജൂലായ് 29ന് അഞ്ച് റാഫേൽ വിമാനങ്ങൾ എത്തിയിരുന്നു. അംബാലയിലെ എയർബേസിൽ എത്തിയ ഇവയുടെ സേവനം ഇന്ത്യൻ വായുസേനയുടെ 17ആമത് സ്‌ക്വാഡ്രണിലാണ്. വായുസേനയുടെ കരുത്ത് കൂടുതൽ വർദ്ധിപ്പിക്കുന്നതിന് 16 റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തുകയാണ്. 2021 ഏപ്രിൽ മാസത്തോടെ ഇവ ഇന്ത്യൻ വായുസേനയുടെ ഭാഗമാകും.
#360malayalam #360malayalamlive #latestnews