ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സ് സിപിഎം ധാരണയുമായി ദേശീയ നേതൃത്വങ്ങള്‍ കേരളത്തിന്റെ കാര്യത്തില്‍ ധാരണ ആയില്ല
ന്യൂഡൽഹി: കേരളമൊഴികെ എല്ലായിടത്തും കോൺഗ്രസ്– സിപിഎം ധാരണ വേണമെന്നതിൽ സിപിഎം നേതൃത്വത്തിന് ഏകസ്വരം. അടുത്ത വർഷം കേരളത്തിനു പുറമെ ബംഗാളിലും തമിഴ്നാട്ടിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പുണ്ട്.
ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ ആർജെഡി നയിക്കുന്ന മഹാസഖ്യത്തിലും ഇരുകൂട്ടരുമുണ്ട്. തമിഴ്നാട്ടിൽ ഇടതു പാർട്ടികളും കോൺഗ്രസും ഡിഎംകെ മുന്നണിയുടെ ഭാഗമാണ്.
ബംഗാളിലും അസമിലും കോൺഗ്രസുമായി നേരിട്ടു തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കുമെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. പാർട്ടിക്കു പിടിച്ചുനിൽക്കാനും ബിജെപിയെ ചെറുക്കാനും മറ്റു വഴിയില്ലെന്നു കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ്ബ്യൂറോയിൽ പിണറായിപക്ഷവും സമ്മതിച്ചു.
പിബി നിലപാട് 30നും 31നും കേന്ദ്ര കമ്മിറ്റി (സിസി) ചർച്ച ചെയ്യും. പിബിയിൽ കേരളത്തിൽനിന്നു പങ്കെടുത്ത 4 പേരുൾപ്പെടെ എല്ലാവരും കോൺഗ്രസുമായുള്ള ധാരണയെ അനുകൂലിച്ചു. നിലവിൽ മറ്റു പോംവഴികളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കി.
പാർട്ടി തീർത്തും ദുർബലമായ സംസ്ഥാനങ്ങളിൽ മേൽവിലാസമുണ്ടാക്കാനും ത്രിപുരയിൽ ചെറുത്തുനിൽപിനും കോൺഗ്രസ് ബന്ധം പ്രയോജനപ്പെടും.
ബിജെപി കാരണമുള്ള അപകടസ്ഥിതി എല്ലാവർക്കും ബോധ്യമുണ്ട്. ഇതു കേരളത്തിലും വിശദീകരിക്കാനാവും. സിപിഎമ്മിനെ എതിർക്കുന്നതിൽ കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. കേരളത്തിലെ കോൺഗ്രസിന്റെയും അവരുടെ ദേശീയ നേതൃത്വത്തിന്റെയും നിലപാടുകൾ വ്യത്യസ്തമാണെന്നും അതു ജനത്തിനറിയാമെന്നും നേതാക്കൾ പറഞ്ഞു.
#360malayalam #360malayalamlive #latestnews