'ഇന്ത്യൻ പതാകയെ അംഗീകരിക്കില്ല... ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശമാക്കിയത് എന്തിനെന്ന് ചൈന ചോദിക്കുന്നുണ്ട്': മെഹ്ബൂബ മുഫ്തിയുടെ പരാമർശം വിവാദത്തിൽ
ന്യൂഡൽഹി: സംസ്ഥാനമായിരുന്ന ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരിച്ചുനൽകാതെ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തുകയോ ദേശീയ പതാകയെ അംഗീകരിക്കുകയോ ചെയ്യുകയില്ലെന്ന മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമർശം വിവാദത്തിൽ. താൻ വിശ്വസിച്ചിരുന്ന ഇന്ത്യൻ ഭരണഘടന ഇപ്പോൾ കളങ്കപ്പെട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. തന്റെ 14 മാസം നീണ്ട വീട്ടുതടങ്കൽ അവസാനിച്ച ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് മുഫ്തി ഇക്കാര്യം പറഞ്ഞത്.
ചൈന ഇന്ത്യയുടെ അധീനതയിലുള്ള 1000 ചതുരശ്ര കിലോമീറ്റർ പ്രദേശം കൈക്കലാക്കി കഴിഞ്ഞുവെന്നും ഇതിൽ 40 കിലോമീറ്റർ മാത്രമാണ് ഇന്ത്യയ്ക്ക് തിരിച്ചുപിടിക്കാൻ സാധിച്ചതെന്നും അവർ പറയുന്നു. ചൈനയും ഇന്ത്യ എടുത്തുകളഞ്ഞ ആർട്ടിക്കിൾ 370യെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ തർക്കമുണ്ടെന്നാണ് അവർ പറയുന്നതെന്നും ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശമാക്കിയത് എന്തിനെന്ന് ചൈന ചോദിക്കുകയാണെന്നും മുഫ്തി വിശദീകരിക്കുന്നു.
തന്റെ വാർത്താ സമ്മേളനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മെഹ്ബൂബ മുഫ്തി കടന്നാക്രമിച്ചു. ആർട്ടിക്കിൾ 370യെ കുറിച്ച് സംസാരിച്ചുകൊണ്ട് വോട്ടുകൾ നേടാനാണ് മോദി ശ്രമിക്കുന്നതെന്നായിരുന്നു മുഫ്തി പറഞ്ഞത്. വോട്ടുകൾ നേടുന്നതിനായി അവർക്ക്(ബി.ജെ.പി) ജനങ്ങൾക്ക് മുൻപിൽ നേട്ടങ്ങളൊന്നും കാട്ടാനില്ല. അതിനാലാണ് തങ്ങൾ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനാൽ, ഇവിടെ ഭൂമി വാങ്ങാൻ സാധിക്കുമെന്ന് സർക്കാർ പറയുന്നതെന്നും മുഫ്തി വിമർശിച്ചു.
യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മോദി ആർട്ടിക്കിൾ 370യെ ഉപയോഗപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു. 'കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് ഒരിക്കൽ തിരിച്ചു നല്‍കേണ്ടിവരും. അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. ഞങ്ങളുടെ കൈയിൽ നിന്നും തട്ടിയെടുത്തത് തിരിച്ചുതരും വരെ ഈ പോരാട്ടം തുടരും'-മെഹ്ബൂബ മുഫ്തി പറഞ്ഞു.
#360malayalam #360malayalamlive #latestnews