കൂടുതല്‍ സീറ്റ് വേണം; തര്‍ക്കം തുടരുന്നു: പൊന്നാനി മണ്ഡലത്തില്‍ സി.പി.എം-സി.പി.ഐ ചര്‍ച്ചകള്‍ പരാജയം
പൊന്നാനി: തദ്ദേശ തെരഞ്ഞെടുപ്പിൽ പൊന്നാനി അസംബ്ലി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിലെ സി.പി.എം-സി.പി.ഐ മുന്നണികൾ തമ്മിൽ സീറ്റ് വിഭജനവുമായി നടത്തിയ മണ്ഡലം തല ഉഭയകക്ഷിചർച്ച പരാജയപ്പെട്ടു.
പൊന്നാനി നഗരസഭ കൂടാതെ മാറഞ്ചേരി ,വെളിയങ്കോട്, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് എന്നീ പഞ്ചായത്തുകളിലെ സി.പി.എം-സി.പി.ഐ മത്സരിക്കേണ്ട സീറ്റുകൾ തീരുമാനിക്കാനാണ് മണ്ഡലം കമ്മറ്റി വിളിച്ചു ചേർത്തത്.
പീപ്ള്‍സ് ഫൗണ്ടേഷന്‍ വിവാദങ്ങള്‍ക്ക് ശേഷം പൊന്നാനി മണ്ഡലത്തില്‍ ഇതര പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ പ്രമുഖരായ പ്രവര്‍ത്തകരും നേതൃത്വവും സിപിഐ പക്ഷത്തേക്ക് എത്തിയതിന്റെ ആത്മവിശ്വാസത്തില്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ കൂടുതല്‍ അവസരം വേണമെന്ന സിപിഐയുടെ ആവശ്യത്തെ സിപിഎം അംഗീകരിക്കാത്തതാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്റെ പ്രധാന കാരണം.
അടുത്തദിവസങ്ങളില്‍ മണ്ഡലത്തില്‍ മാറഞ്ചേരി, വെളിയങ്കോട്, പൊന്നാനി എന്നിവിടങ്ങളില്‍ കൂട്ടത്തോടെയാണ് നൂറ് കണക്കിന് പേര്‍ സിപിഐയില്‍ ചേര്‍ന്നിരുന്നത്. അതില്‍ തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎംമ്മിനെ നയിച്ച പല പ്രാദേശിക നേതാക്കളും ഉള്‍പ്പെടും.
സമാനമല്ലെങ്കിലും മോശമല്ലാ ഒരു തിരിച്ചൊഴുക്ക് സിപിഎംലേക്കും നടന്നിട്ടുണ്ട്. ഇത് തന്നെയാണ്. ചര്‍ച്ചകളിലെ പിടിവാശി വർധിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന രണ്ടാം വട്ട ചര്‍ച്ചയും പൊന്നാനി നഗരസഭയിലെ സീറ്റുകളുടെ കാര്യത്തിലും, മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലെ സീറ്റുകളുടെ കാര്യത്തിലും ധാരണയിലെത്താൻ കഴിയാതെ പരാജയപ്പെടുകയായിരുന്നു.
പൊന്നാനി നഗര സഭയിൽ 12 സീറ്റുകൾ മത്സരിക്കാൻ തങ്ങൾക്ക് വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.കഴിഞ്ഞ തവണ എട്ട് സീറ്റിൽ മത്സരിച്ച സി.പി.ഐ മൂന്ന് സീറ്റിലാണ് വിജയിച്ചത്.ഇതിൽ വിജയിച്ച ഒരു കൗൺസിലർ പിന്നീട് സി.പി.എമ്മിൽ ചേർന്നിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ ഒരു സീറ്റില്‍ മാത്രം വിജയം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞ മാറഞ്ചേരിയില്‍ ഏഴ് സീറ്റുകളാണ് ഇത്തവണ സിപിഐ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല.
അമിതമായ അവകാശവാദം അംഗീകരിക്കാൻ കഴിയില്ലെന്നും, ആവശ്യങ്ങൾ യാത്ഥർത്ഥ്യ ബോധ്യത്തോട് കൂടി ഉള്ളതാവണമെന്നുമാണ് സി.പി.എം നിലപാട്. കഴിഞ്ഞ തവണയും, നഗരസഭ തലത്തിൽ ചില മേഖലയിൽ തർക്കം പൂർണ്ണമായും, പരിഹരിക്കാതെയാണ് ഇരുകൂട്ടരും മത്സരിച്ചത്.
പ്രാദേശിക തലത്തിൽ ധാരണയിലെത്താത്തതിനെത്തുടർന്നാണ് മണ്ഡലം തലത്തിൽ സി.പി.എം-സി.പി.ഐ ചർച്ച മാറ്റിയത്. എന്നാൽ ഈ ചർച്ചയിലും തീരുമാനമാവാതെ പിരിയുകയായിരുന്നു.
റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി
#360malayalam #360malayalamlive #latestnews