യാസർ നിരവധി കേസുകളിലെ പ്രതി, പ്രവാസിയെ കേരളത്തിലേക്ക് നാടുകടത്താൻ ശ്രമിച്ച സംഭവത്തെ ന്യായീകരിച്ച് കെ ടി ജലീൽ
സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ നിരന്തരം പ്രതികരിക്കുന്ന പ്രവാസി മലയാളിയെ കേരളത്തിലേക്ക് നാടുകടത്തുന്നതിനായി യു എ ഇ കോൺസുലേറ്റിന്റെ സഹായം തേടിയെന്ന ജലീലിനെതിരെയുള്ള ആരോപണത്തെ ന്യായീകരിച്ച് മന്ത്രി രംഗത്ത്. നാട്ടിൽ നിരവധി കേസുകളിൽ പ്രതിയായിരുന്നു പ്രവാസിയായ യാസർ എന്നാണ് മന്ത്രിയുടെ വാദം. മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കേസുകളാണ് യാസറെന്നും, അത്തരത്തിലുള്ളയാളെ തിരികെ എത്തിക്കാൻ ശ്രമിച്ചതിൽ എന്താണ് തെറ്റെന്നുമാണ് മന്ത്രിയുടെ വാദം.
എന്നാൽ ഡി വൈ എഫ് ഐയുടെയും സിപിഎം നേതാക്കളുടെയും പരാതിയിലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. മന്ത്രി ജലീലിനെതിരെ ഫേസ്ബുക്കിൽ യാസർ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ഡി വൈ എഫ് ഐ പ്രവർത്തകർ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയിരിന്നു. എന്നാൽ വിദേശത്തായിരുന്ന ഇയാൾ തുടർന്നും മന്ത്രിക്കെതിരെ നിരന്തരം ആക്ഷേപങ്ങൾ ചൊരിഞ്ഞതോടെയാണ് പ്രകോപിതനായ മന്ത്രി വളഞ്ഞ വഴിയിലൂടെ യാസറിനെ നാട്ടിലെത്തിക്കാൻ യു എ ഇ കോൺസുലേറ്റിന്റെ സഹായം ആരാഞ്ഞത്.
അതേസമയം പാസ്‌പോർട്ട് വിവരങ്ങൾ തേടി യാസറിന്റെ വീട്ടിൽ പൊലീസ് നടത്തിയ റെയിഡും വിവാദമാവുകയാണ്. കൊവിഡ് സമയത്ത് രണ്ട് തവണയാണ് പൊലീസ് ഇയാളുടെ വീട്ടിൽ റെയിഡ് നടത്തിയത്. കോൺസുലേറ്റ് വഴി യുവാവിനെ വിദേശ രാജ്യത്ത് നിന്നും നാട് കടത്താൻ ശ്രമിച്ച മന്ത്രിയുടെ നടപടി കടുത്ത ചട്ടലംഘനമാണെന്ന് പ്രമുഖ നയതന്ത്ര വിദഗ്ദ്ധൻമാർ ചാനൽ ചർച്ചകളിൽ പങ്കെടുക്കവേ അഭിപ്രായപ്പെട്ടിരുന്നു.
#360malayalam #360malayalamlive #latestnews