സഞ്ചാരികൾക്ക് ഒത്തുചേരാൻ: ബിയ്യം ടൂറിസം പാർക്ക്
പൊന്നാനി:കടലും കായലും പുഴയും പുഞ്ചക്കോൾ നിലങ്ങളും ഇഴചേർന്നു കിടക്കുന്ന പൊന്നാനിയിലെ ബിയ്യം കായലിന് ഓരംചേർന്ന് ജനങ്ങൾക്ക് ഒത്തുകൂടാനുള്ള പൊതുഇടമാണ് പാർക്കും കായലിന് കുറുകെ വാക്ക് വേയും. പൊന്നാനി ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തനക്ഷമമായതോടുകൂടി പഴയ റെഗുലേറ്റർ പൊളിച്ചുമാറ്റേണ്ട ടെൻഡർ കൊടുത്തപ്പോഴാണ് ബ്രിട്ടീഷുകാർ പണിത റെഗുലേറ്ററിന്‍റെ തൂണുകൾ നിലനിർത്തി വാക്ക് വേയും അതിനോടുചേർന്ന് പാർക്കും നിർമിക്കാമെന്ന ആശയം സ്പീക്കർ മുന്നോട്ടുെവച്ചത്. തുടർന്ന് മനോഹരമായ ഡി.പി.ആർ. തയ്യാറാക്കി ടൂറിസം വകുപ്പിൽനിന്ന് 2.5 കോടി രൂപ ലഭ്യമാക്കി പാർക്ക് യാഥാർഥ്യമാക്കി.
ബിയ്യംകായലിലെ ഉപ്പുവെള്ളവും പുഞ്ചക്കോൾ നിലങ്ങളിലെ ശുദ്ധജലവും പരസ്പരം ഇടകലരാതിരിക്കാൻ ബ്രിട്ടീഷുകാർ പണിത റെഗുലേറ്റർ കാലപ്പഴക്കത്താൽ പ്രവർത്തനക്ഷമമല്ലാതായി. ബ്രിട്ടീഷ് മെമ്മോറിയൽ എന്നതിന്‍റെ ചുരുക്കപ്പേരായ ബി.എം. എന്നത് പിന്നീട് നാട്ടുകാർ ബിയ്യം എന്നു പേരിട്ടുവിളിച്ചു.
കുട്ടികളുടെ പാർക്ക്, രാത്രിയും പകലും ചെറുപരിപാടികൾ അവതരിപ്പിക്കാനുള്ള ‘രാപ്പാടി’ ഓപ്പൺ സ്റ്റേജ്, ഫിഷിങ് ഡക്ക്, വാക്ക് വേ, റസ്റ്റോറൻറ്, പാർക്കിങ് ഏരിയ എന്നിവ അടങ്ങിയതാണ് പാർക്ക്. നൂറുകണക്കിനാളുകൾ എത്തിയിരുന്ന പാർക്ക് കോവിഡ് -19 മൂലം അടച്ചിട്ടിരിക്കുകയാണ്.
അധികം ദൂരെയല്ലാതെ ബിയ്യം കായലിൽ തന്നെയാണ് വള്ളംകളി പവലിയനും തൂക്കുപാലവും ഉള്ളത്. മലബാറിലെ പ്രധാന വള്ളംകളിയായ ബിയ്യംകായൽ വള്ളംകളി മൂന്നാം ഓണത്തിനാണ് അരങ്ങേറാറുള്ളത്
ഒരുകോടി രൂപ ചെലവിൽ ഇരിപ്പിടങ്ങളും വാക്ക് വേയും അടക്കമുള്ള കാര്യങ്ങൾ ഇവിടെ പൂർത്തിയാക്കി. ഇതിനോടുചേർന്ന് കായലിനു കുറുകെയുള്ള തൂക്കുപാലവും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അഴിമുഖത്ത് ഹൗറ മോഡൽ പാലം യാഥാർഥ്യമാകുന്നതോടെ സഞ്ചാരികൾക്ക് ആഘോഷമാക്കാൻ പൊന്നാനി നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി മാറും.
റിപ്പോർട്ട്: സി. പ്രദീപ് കുമാർ
#360malayalam #360malayalamlive #latestnews