ലഡാക്കിൽ അതിർത്തി കടന്ന ചൈനീസ് സൈനികൻ ഇന്ത്യൻ സേനയുടെ പിടിയിൽ
ലഡാക്ക്: അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ലഡാക്കിലെ സുരക്ഷാ സേന പിടികൂടി. ലഡാക്കിൽ ചുമാർ-ദെംചോക് മേഖലയിലാണ് സൈനികൻ പിടിയിലായത്. ഇയാൾ അബദ്ധത്തിൽ അതിർത്തി കടന്നതാണെന്ന് സർക്കാർ അറിയിച്ചു. സൈനികമായ ചില രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് സൈന്യം പറഞ്ഞു. ഇയാളെ പ്രോട്ടോകോൾ പ്രകാരം പിന്നീട് തിരികെ എത്തിക്കുമെന്ന് സൈന്യം അറിയിച്ചു.
അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ മാസങ്ങളായി സംഘർഷം പുകയുന്നതിനിടെയാണ് പുതിയ സംഭവവികാസം. കഴിഞ്ഞ മേയ് മാസം മുതൽ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ തർക്കം രൂക്ഷമാണ്. ജൂൺ മാസത്തിൽ ഗാൽവൻ വാലി സംഘർഷത്തിൽ ഇന്ത്യയ്ക്ക് 20ഓളം സൈനികരെയാണ് നഷ്‌ടമായത്. ചൈനയ്‌ക്കും വലിയ ആൾനാശം തന്നെ സംഭവിച്ചു. സെപ്‌തംബർ മാസത്തിൽ ഇരു രാജ്യത്തെയും സൈനികർ ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. പിന്നീട് ഇരു രാജ്യത്തെ സൈനികരും പാങ്‌ഗോംഗ് ത്സോയിൽ നേർക്കുനേർ വന്നതും വലിയ സംഘർഷസാദ്ധ്യത ഉയർന്നിരുന്നു.
ഇരു രാജ്യത്തെയും ഉദ്യോഗസ്ഥ, സൈനിക വിഭാഗങ്ങൾ തമ്മിൽ സമാധാന ചർച്ചകൾ നടന്നെങ്കിലും ചൈന അതിർത്തിയിലെ തൽസ്ഥിതി പാലിക്കാൻ തയ്യാറാകാത്തതിനാൽ സമാധാനം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
#360malayalam #360malayalamlive #latestnews