കസ്റ്റംസ് സർക്കാർ തന്നെയാണ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നുവെന്ന് സി.പി.എം
സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണവിഷയത്തില്‍ ഏറ്റുമുട്ടി സി.പി.എമ്മും കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരനും. കേന്ദ്ര സർക്കാർ തന്നെയാണ് കസ്റ്റംസ് എന്നും പ്രത്യേക സമ്മര്‍ദത്തിന്‍റെ ആവശ്യമില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ബി.ജെ.പി ദുരുപയോഗപ്പെടുത്തുന്നുവെന്നതിന്‍റെ തെളിവാണ് വി. മുരളീധരന്‍റെ ഇന്നത്തെ പത്രസമ്മേളനമെന്ന് സി.പി.എം കുറ്റപ്പെടുത്തി.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഇടപെടുന്നുവെന്ന വിമര്‍ശനം ശരിവെയ്ക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് വി. മുരളീധരന്‍ നടത്തിയതെന്നാണ് സി.പി.എമ്മിന്‍റെ കുറ്റപ്പെടുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കസ്റ്റംസ് എന്ന വി. മുരളീധരന്‍റെ പ്രസ്താവനയെ ആയുധമാക്കിയാണ് സി.പി.എം രംഗത്ത് വരുന്നത്.
പ്രതിയുടെ മൊഴിയെ പത്ര സമ്മേളനത്തിലൂടെ ആധികാരികമാക്കിയ വി. മുരളീധരന്‍റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതും കൂടിയാണെന്ന് സി.പി.എം കുറ്റപ്പെടുത്തുന്നുണ്ട്. അന്വേഷണ ഏജന്‍സി പോലും കണ്ടെത്താത്ത കാര്യങ്ങള്‍ നിഗമനങ്ങളായി പ്രഖ്യാപിച്ച നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്.
അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുകയാണ് കേന്ദ്ര മന്ത്രി ചെയ്‌തത്. പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ബി.ജെ.പി പ്രസിഡണ്ട് കെ. സുരേന്ദ്രനും കൂടിയാലോചിച്ചതു പോലെ നടത്തിയ പ്രസ്‌താവനകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്‌തത്. കോണ്‍ഗ്രസ് ബി.ജെ.പിയുടെ സഖ്യകക്ഷിയായി കേരളത്തില്‍ അധ:പതിച്ചുവെന്ന ആരോപണം സിപിഎം ഉന്നയിക്കുന്നുണ്ട്. യാഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം പോകാന്‍ വേണ്ടിയുള്ള ഒരു നടപടിയും അന്വേഷണസംഘങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും ഇത് കേന്ദ്രസര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നും സി.പി.എം കുറ്റപ്പെടുത്തുന്നുണ്ട്.
#360malayalam #360malayalamlive #latestnews