പൊന്നാനിയിൽ മറൈൻ മ്യൂസിയവും ഒരുങ്ങുന്നു
പൊന്നാനി: നിളാ പൈതൃക മ്യൂസിയത്തോട് ചേർന്നുകൊണ്ടുതന്നെ കേരളീയ വാസ്തു മാതൃകയിൽ ഒരുങ്ങുന്നതാണ് മറൈൻ മ്യൂസിയം. മാരി ടൈം അനുഭവങ്ങൾ സഞ്ചാരികൾക്ക് പകർന്നുകൊടുക്കുന്നതിനും മലപ്പുറം ജില്ലയിലെ ആദ്യത്തെ അക്വാ മ്യൂസിയമായും ഒരുങ്ങുന്ന ഇവിടെ ഷാർക്ക്പൂൾ, അക്വേറിയം കോംപ്ലക്സ്, റോളർ സ്കേറ്റിങ് ട്രിബ്, ടോയ്‌ലറ്റ് ബ്ലോക്ക്, മറ്റു കടൽജീവികൾ എന്നിവയെ അടുത്തറിയാനും സഞ്ചാരികളെ നല്ല തോതിൽ ആകർഷിക്കാനും കഴിയുന്ന തരത്തിലാണ് മ്യൂസിയം ഒരുങ്ങുന്നത്. കടലിനടിയിലെ ദ്യശ്യങ്ങളെ അതേ രീതിയിൽ മ്യൂസിയത്തിൽ അവതരിപ്പിക്കുന്ന 16 ഡി ദൃശ്യചാരുതയോടെയുള്ള അക്വോറിയം ഇവിടെ ഒരുക്കുന്നുണ്ട്. കൂടാതെ ടണൽവാക്കിനുള്ള സൗകര്യവും കടൽഗതാഗതവും ചരിത്രവുമായി ബന്ധപ്പെട്ട പുരാതന രേഖകൾ സൂക്ഷിക്കുന്ന മ്യൂസിയവുമുണ്ട്.
ഇ.ടി. മുഹമ്മദ്ബഷീർ എം.പിയുടെ ഒരുകോടി രൂപയും, സംസ്ഥാന ടൂറിസം വകുപ്പിന്‍റെ 4.5 കോടി രൂപയും ചേർത്ത് നല്ലരീതിയിൽ ഒരുങ്ങുന്ന മ്യൂസിയം അടുത്ത വർഷത്തോടെ തുറന്നുകൊടുക്കും. tനിള പൈതൃക മ്യൂസിയത്തിനും, മറൈൻ മ്യൂസിയത്തിനും മുന്നിലായി ഭാരതപ്പുഴയും, നിളയോരപാതയും മറ്റൊരു ദൃശ്യാനുഭവമാണ്. പുഴയോടുചേർന്ന് അഞ്ചുകിലോമീറ്റർ ദൂരത്തിൽ ‘ഗുഡ്മോണിങ് പൊന്നാനി’ എന്ന പേരിൽ സവാരിക്കാർക്കായി മനോഹരമായ നടപ്പാതയും, വിശ്രമ സ്ഥലങ്ങളും, വഴിവിളക്കുകളും സ്ഥാപിച്ച് മനോഹരമാക്കുന്ന പ്രവൃത്തികൂടി നടക്കുന്നു. നിളാനദിയും, അതിലെ പച്ചത്തുരുത്തുകളും, അതിനിടയിലൂടെയുള്ള ബോട്ട് സവാരിയും പ്രദേശത്തെ ടൂറിസം മേഖലയാക്കി സഞ്ചാരികൾക്ക് പരിചിതമാക്കാൻ സഹായിക്കും. സിംഗപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോ മാതൃകയിൽ ടൂറിസം വകുപ്പാണ് മ്യൂസിയം നിർമിക്കുന്നത്. പൊന്നാനിയിൽ ഹൗറ മോഡൽ പാലത്തിന് കിഫ്ബിയുടെ അനുമതിയായ സാഹചര്യത്തിൽ നാടിന്റെ വിനോദസഞ്ചാര സാധ്യതകൾക്കും വഴി തുറക്കുകയാണ്.
റിപ്പോർട്ട്: സി.പ്രദീപ്കുമാർ
#360malayalam #360malayalamlive #latestnews