പൊന്നാനിയിൽ ഫിഷറീസ് ഓഫിസറില്ല: ഓഫീസ് തുറക്കുന്നത് ആഴ്ചയിലൊരിക്കൽ
പൊന്നാനി: ഫിഷറീസ് ഓഫിസറില്ലാത്തത്തിനാൽ ക്ഷേമനിധി ഓഫിസ് തുറക്കുന്നത് ആഴ്ചയിലൊരിക്കൽ. വല്ലപ്പോഴും തുറക്കുന്ന ഓഫിസിൽ ക്ഷേമനിധി തുക അടയ്ക്കാൻ മത്സ്യത്തൊഴിലാളികളുടെ തിരക്ക്. പുതിയ ഫിഷറീസ് ഓഫിസറെ നിയമിക്കാത്തതിനാൽ മാസങ്ങളായി ക്ഷേമനിധി ഓഫിസ് പൂട്ടിക്കിടക്കുകയാണ്. നിലവിൽ കോഴിക്കോട് റീജനൽ എക്സിക്യൂട്ടീവ് ഓഫിസിൽനിന്ന് സൂപ്രണ്ടാണ് ആഴ്ചയിലൊരിക്കൽ പൊന്നാനിയിലെത്തുന്നത്.
ഇന്നലെ ഓഫിസ് തുറക്കുമെന്ന പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികൾ രാവിലെ മുതൽ ക്ഷേമനിധി ഫീസ് അടയ്ക്കാൻ ഓഫിസിന് മുൻപിൽ എത്തിയിരുന്നു. ഓഫിസർ എത്താൻ വൈകിയതോടെ ഓഫിസിനു മുൻപിൽ മത്സ്യത്തൊഴിലാളികളുടെ വൻ തിരക്കായി. കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ഫീസടയ്ക്കാൻ വലിയ ആൾക്കൂട്ടം ഓഫിസിനു മുൻപിൽ വരി നിൽക്കേണ്ടി വന്നു.
പൊന്നാനിയിലേക്ക് ക്ഷേമനിധി ഓഫിസറെ നിയമിക്കാത്തതിലും ക്ഷേമനിധി ഫീസടയ്ക്കാൻ വേണ്ട സൗകര്യം ഒരുക്കാത്തതിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. ഓൺലൈൻ വഴി ക്ഷേമനിധി അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം നടപ്പായില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പൊന്നാനി താലൂക്കിലെ മുഴുവൻ മത്സ്യത്തൊഴിലാളികളും ആശ്രയിക്കുന്ന ഓഫിസിനാണ് ഇൗ ദുർഗതി.
അഴീക്കൽ, മരക്കടവ്, മുക്കാടി, തെക്കേക്കടവ്, പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി തുടങ്ങിയ തീരപ്രദേശങ്ങളിലായി പതിനയ്യായിരത്തിലധികം ക്ഷേമനിധി ഗുണഭോക്താക്കളുണ്ട്. വെളിയങ്കോട് മേഖലയ്ക്കായി മറ്റൊരു ക്ഷേമനിധി ഓഫിസ് കൂടി സ്ഥാപിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: ജിബീഷ് വൈലിപ്പാട്ട്
#360malayalam #360malayalamlive #latestnews