ഓപ്പറേഷൻ റേഞ്ചർ: പൊന്നാനി, താനൂർ സ്വദേശികൾ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ
കോട്ടയ്ക്കൽ: തൃശ്ശൂർ ഡി.ഐ.ജി സുരേന്ദ്രന്റെ നിർദേശപ്രകാരം ജില്ലയിൽ ഓപ്പറേഷൻ റേഞ്ചർ എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ അഞ്ചുപേർ അറസ്റ്റിൽ.
ഗുണ്ടാ-സമൂഹവിരുദ്ധ പ്രവർത്തനങ്ങളെ അമർച്ചചെയ്യുകയാണ് പരിശോധനയുടെ ലക്ഷ്യം. തിരൂർ, പെരുമ്പടപ്പ്, നിലമ്പൂർ, താനൂർ പോലീസ്‌സ്റ്റേഷൻ പരിധികളിലായിരുന്നു പരിശോധന. തിരൂർ പോലീസ് തീരദേശമേഖലയിൽ നടത്തിയ പരിശോധനയിൽ കൂട്ടായി മാസ്റ്റർപടിയിലെ വധശ്രമക്കേസിലെ പ്രതിയായ കൂട്ടായി വാടിക്കൽ സ്വദേശി കുട്ടിയായിന്റെപുരയ്ക്കൽ ഫാസിലിനെ (22) അറസ്റ്റ്‌ചെയ്തു. മറ്റൊരു പ്രതിയായ വാക്കാട് കാക്കച്ചീന്റെപുരയ്ക്കൽ മുട ഷാജിയുടെ വീട്ടിൽനിന്ന് മൂന്നുവാളുകളും കണ്ടെടുത്തു.
പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമക്കേസിലെ പ്രതിയായ പാലപ്പെട്ടി സ്വദേശി ആലുങ്ങൽ ജാബിർ (32), താനൂർ സ്റ്റേഷൻപരിധിയിൽ കടയിൽ അക്രമംകാട്ടിയ കേസിലെ പ്രതി താനൂർ ത്വാഹ ബീച്ചിലെ കോളിക്കാനകത്ത് ഇസ്ഹാഖ് (30), കാടാമ്പുഴ സ്റ്റേഷൻപരിധിയിൽ വിദേശമദ്യം പിടിച്ച കേസിൽ പടിഞ്ഞാറെനിരപ്പിലെ വേവണ്ണവീട്ടിൽ പ്രജീഷ് (29), നിലമ്പൂർ ചാലിയാറിൽ വീട്ടിൽനിന്ന് ഇരട്ടക്കുഴൽ തോക്ക് പിടിച്ചെടുത്ത കേസിൽ പൂവത്തിക്കൽ ഫ്രാൻസിസ് (48) എന്നിവരാണ് അറസ്റ്റിലായതെന്ന് എസ്.പി അബ്ദുൾകരീം അറിയിച്ചു
#360malayalam #360malayalamlive #latestnews