ചമ്രവട്ടം പുഴയോര ടൂറിസം പദ്ധതി: ഒഴുക്കിക്കളഞ്ഞത് 3.5 കോടി
തിരൂർ: കോടികൾ ചെലവിട്ടു നടപ്പാക്കിയ ചമ്രവട്ടം പുഴയോര ടൂറിസം പദ്ധതി നശിച്ചുതീരാറായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. ഒട്ടേറെ സഞ്ചാരികൾ എത്തിയിരുന്ന ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് പരിസരത്തായി 5 വർഷം മുൻപാണ് ടൂറിസം പദ്ധതികൾക്ക് തുടക്കമിട്ടത്. 3.5 കോടി രൂപ ചെലവിട്ട് ജില്ലയിലെ ഏറ്റവും പ്രധാന പാർക്കും ജല വിനോദ പദ്ധതികളും ഒരുക്കാനായാണ് നടപടികൾ ആരംഭിച്ചത്.
ഭാരതപ്പുഴയോട് ചേർന്ന മനോഹരമായ സ്ഥലത്ത് തുടക്കമിട്ട പദ്ധതി ഇന്ന് ഓരോ ഭാഗവും തകർന്നുകൊണ്ടിരിക്കുന്ന സ്ഥിതിയിലാണ്. ആദ്യ ഘട്ടത്തിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് മുതൽ പെരുന്തല്ലൂർ ഭാഗത്തേക്കായി പുഴയോരത്തുകൂടി ഒരു കിലോമീറ്റർ നടപ്പാത ഒരുക്കി. പുഴയോരത്ത് സുരക്ഷാ മതിൽ കെട്ടി സ്റ്റീൽ വേലി ഒരുക്കി അലങ്കാര വിളക്കുകൾ സ്ഥാപിച്ചു. നടപ്പാത ടൈൽ പാകി മനോഹരമാക്കി. പിന്നീട് പുഴയോരത്ത് ഓപ്പൺ ഓഡിറ്റോറിയം, ഗാലറി, വാച്ച് ടവർ, വിശ്രമ സ്ഥലങ്ങൾ, പൂന്തോട്ടം, ശുചിമുറികൾ, സുരക്ഷാവേലി, കവാടം എന്നിവ ഒരുക്കി. എന്നാൽ, കെട്ടിടങ്ങൾ, നടപ്പാത, ശുചിമുറികൾ എന്നിവ നേരത്തേ തകർന്നു.
സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും നടപ്പാതയിലൂടെ വാഹനങ്ങൾ കൊണ്ടുവന്നുള്ള മണലെടുപ്പും പദ്ധതിയുടെ നാശത്തിന് കാരണമായി. കൂടാതെ ലക്ഷങ്ങൾ ചെലവിട്ടുള്ള വിശ്രമ- വിനോദ ഉപകരണങ്ങളും പാർക്കിലേക്കുള്ള വഴിയും കാടുമൂടി നശിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ പദ്ധതി പ്രദേശത്ത് വൻ തുക ചെലവിട്ട് പുതിയ കെട്ടിടങ്ങൾ ഒരുക്കി മുറ്റം ടൈൽ പാകിയിരുന്നു. ഇതിനിടെ ചമ്രവട്ടം പദ്ധതി പ്രദേശത്ത് നടപ്പാക്കാൻ തീരുമാനിച്ച ജല ടൂറിസം പദ്ധതികളെല്ലാം ഉപേക്ഷിച്ചു.
കോടികൾ ചെലവിട്ട് നിർമാണം നടത്തിയ ജില്ലയിലെ പ്രധാന ടൂറിസം പദ്ധതി ഇനിയും ഉദ്ഘാടനം ചെയ്യാതെയും സംരക്ഷിക്കാതെയും നശിക്കാൻ വിട്ടുനൽകുന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
#360malayalam #360malayalamlive #latestnews