കോൺഗ്രസ് വന്നാൽ 3 കർഷക നിയമങ്ങൾ റദ്ദാക്കും - രാഹുൽഗാന്ധി.
ന്യൂഡൽഹി: കര്‍ഷകരുടെ ഭൂമി മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണിത്. മോദിയുടെ ഗൂഢ ലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് കർഷക നിയമങ്ങളും റദ്ദാക്കുമെന്നും കർഷക നിയമത്തിനെതിരായി പഞ്ചാബിൽ നടന്ന കർഷക റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
‘ഈ നിയമങ്ങളിൽ കർഷകർ സന്തോഷവാന്മാരെങ്കിൽ എന്തിനാണ് രാജ്യമെങ്ങും പ്രതിഷേധം നടത്തുന്നത്? പഞ്ചാബിലെ ഓരോ കർഷകനും പ്രതിഷേധിക്കുന്നതെന്ത്?’ – രാഹുൽ ചോദിച്ചു. കോവിഡ് പോലുള്ള പ്രതിസന്ധിക്കിടെ ഒരു ചർച്ച പോലുമില്ലാതെ കാർഷിക നിയമങ്ങൾ പാസാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയെ രാഹുൽ കടന്നാക്രമിച്ചു.
കഴിഞ്ഞ ആറു വർഷമായി പ്രധാനമന്ത്രി മോദി ജനങ്ങളോടു കള്ളം പറയുകയാണ്. ഈ സർക്കാരിന്റെ ചരട് അംബാനിമാരുടെയും അദാനിമാരുടെയും കൈകളിലാണ്. മൂന്ന് കരിനിയമങ്ങളാണ് പാസാക്കിയത്. ഇന്ത്യൻ കാർഷികവൃത്തിയുടെ അടിസ്ഥാന തണുകളായ താങ്ങുവില, ഭക്ഷ്യ സംഭരണം, മാൻഡി എന്നിവ തകർക്കുകയാണ് മോദി സർക്കാരിന്റെ ആവശ്യം. കോവിഡിന്റെ സമയത്ത് ഇത്രയ്ക്ക് ധൃതിപിടിച്ച് ഈ നിയമങ്ങൾ പാസാക്കിയത് എന്തിനാണ്? ലോക്സഭയിലും രാജ്യസഭയിലും എന്തുകൊണ്ട് കാര്യമായ ചർച്ചകൾ നടന്നില്ല? – അദ്ദേഹം ചോദിച്ചു.
കർഷക ഉൽപന്ന വ്യാപാര വാണിജ്യ ബിൽ, കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ, അവശ്യവസ്തു ഭേദഗതി ബിൽ 2020 എന്നിവ പാർലമെന്റ് പാസാക്കിയിരുന്നു. ഇവയ്ക്ക് രാഷ്ട്രപതി റാം നാഥ് കോവിഡ് അംഗീകാരം നൽകിയിരുന്നു. പുതിയ കർഷക നിയമം കർഷക വിരുദ്ധവും കോർപറേറ്റ് അനുകൂലവുമെന്നാണ് പ്രതിപക്ഷ ആരോപണം.
#360malayalam #360malayalamlive #latestnews